മംഗളൂരു: വിവാഹനിശ്ചയസമയത്ത് വരന്റെ വീട്ടുകാര്‍ നല്കിയ ആഭരണങ്ങളുമായി പ്രതിശ്രുത വധു നാടുവിട്ടത് സഹോദരീപുത്രനോടൊപ്പമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മംഗളൂരു ബല്ലാല്‍ ബാഗിലെ രേഷ്മയാണ് അമ്മയുടെ സഹോദരിയുടെ മകനോടൊപ്പം ഒളിച്ചോടിയത്. ഇരുവരും വിവാഹിതരായി. ഇതിന്റെ ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. രേഷ്മയുടെ അമ്മ യശോദ അടിസ്ഥാനപരമായി മുസ്ലീം സമുദായത്തില്‍പ്പെട്ട സ്ത്രീയാണെന്ന് പൊലീസ് പറഞ്ഞു. യശോദയുടെ ആദ്യനാമം ഹസാരത്ത് എന്നായിരുന്നു. ഹിന്ദുസമുദായത്തില്‍പ്പെട്ട വീരേഷ് വിവാഹം ചെയ്തതോടെയാണ് യശോദ എന്ന പേര് സ്വീകരിച്ചത്. രേഷ്മ നാടുവിട്ടത് യശോദയുടെ സഹോദരിയുടെ മകനായ അക്ബറിനോടൊപ്പമാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഇവരുടെ ബന്ധത്തെ രേഷ്മയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. എതിര്‍പ്പ് വകവെക്കാതെ വീട്ടുകാര്‍ രേഷ്മയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് വരന്റെ വീട്ടുകാര്‍ നല്കിയ ആഭരണങ്ങളും പണവുമായി രേഷ്മ അക്ബറിനോടൊപ്പം പോയത്. ഗഡകില് വെച്ച് അക്ബറും രേഷ്മയും വിവാഹിതരാകുകയും ചെയ്തു. അതിനിടെ രേഷ്മ ലൗ ജിഹാദില്‍ പെട്ടിരിക്കുകയാണെന്നും കൊണ്ടുപോയ ആളെ അറസ്റ്റ് ചെയ്യണമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരണ്‍ പമ്പ്വെല്‍ ആവശ്യപ്പെട്ടിരുന്നു.
വിഎച്ച്പി നേതാക്കള്‍ യശോദയെയും കൂട്ടി ബാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രേഷ്മ പോയത്ബന്ധുവിനോടൊപ്പമാണെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നില്‍ ലൗജിഹാദാണെന്ന ആരോപണം ഇതോടെ അസ്ഥാനത്താകുകയും ചെയ്തു.