സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 73,240 രൂപ

വെള്ളിവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച് 73,240 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില 73000 കടന്നത്.

വിപണിയില്‍ വ്യാപാര കരാറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കയാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കാരണം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചുങ്കം എങ്ങനെയാണ് നിശ്ചയിക്കുക എന്നതാണ് ഇനി അറിയേണ്ടത്. കരാറിലെത്താത്ത രാജ്യങ്ങള്‍ക്ക് കുറഞ്ഞ ചുങ്ക പരിധിയില്‍ മാറ്റം വരുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവുണ്ട്. ഗ്രാമിന് 15 രൂപ കൂടി 7505 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയിലും കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 2 രൂപ വര്‍ധിച്ച് 124 രൂപയിലെത്തി. വെള്ളിവിലയില്‍ കേരളത്തിലെ സര്‍വകാല റെക്കോര്‍ഡാണ് ഇത്.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. തുടര്‍ച്ചയായ വിലയിടിവിന് ശേഷം ചെറിയ തോതില്‍ വര്‍ധിച്ച സ്വര്‍ണം പിന്നീട് കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ വീണ്ടും വില ഉയര്‍ന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപയാണ് വര്‍ധിച്ചത്. കേരളത്തില്‍ ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. എന്നാല്‍ പിന്നീട് വില താഴുകയായിരുന്നു.

Related Articles
Next Story
Share it