സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 73,880 രൂപ

രാജ്യാന്തര, ആഭ്യന്തര വിപണികളില്‍ വന്‍ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. രണ്ടുദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷം കഴിഞ്ഞദിവസം സ്വര്‍ണത്തിന് വില കുറഞ്ഞത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും ഇടിഞ്ഞ് 73680 രൂപയിലായിരുന്നു കഴിഞ്ഞദിവസം വ്യാപാരം നടന്നത്. എന്നല്‍ അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ വില കൂടുകയും ചെയ്തു.

രാജ്യാന്തര, ആഭ്യന്തര വിപണികളില്‍ വന്‍ ചാഞ്ചാട്ടമാണ് ശനിയാഴ്ചത്തെ സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണി ഔണ്‍സിന് 3,341-3,373 ഡോളര്‍ നിലവാരത്തില്‍ കയറിയിറങ്ങിയപ്പോള്‍ കേരളത്തില്‍ വില കൂടി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9,235 രൂപയും പവന് 200 രൂപ ഉയര്‍ന്ന് 73,880 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് 18 കാരറ്റ്, വെള്ളി വിലകളിലും മാറ്റമുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ചില കടകളില്‍ ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,600 രൂപയായപ്പോള്‍ മറ്റു ചില കടകളില്‍ 20 രൂപതന്നെ വര്‍ധിച്ചെങ്കിലും 7,375 രൂപയേയുള്ളൂ. അസോസിയേഷനുകള്‍ക്കിടയിലെ വിലനിര്‍ണയത്തിലുള്ള ഭിന്നതയാണ് വ്യത്യാസത്തിനു കാരണം. വെള്ളിവില ഗ്രാമിന് മാറ്റമില്ലാതെ 118 രൂപയില്‍ തുടരുന്നു. കനംകുറഞ്ഞ ആഭരണങ്ങളും വജ്രം ഉള്‍പ്പെടെ കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വര്‍ണം.

ജൂണ്‍ 14 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തിലെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. മെയ് 15 ന് രേഖപ്പെടുത്തിയ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 80,000 രൂപ കൊടുക്കണം. ഇതില്‍ പണിക്കൂലിയും ജി.എസ്.ടിയും എല്ലാം ഉള്‍പ്പെടും.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷമാണ് സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടത്തിന് പ്രധാന കാരണം. യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ സാധാരണ ലഭിക്കേണ്ട 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ മുതലെടുത്ത് കുതിക്കാന്‍ ഇപ്പോള്‍ സ്വര്‍ണത്തിന് കഴിയുന്നില്ല. കാരണം, ഇറാനെ യുഎസും ആക്രമിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്ന ട്രംപ് ഇപ്പോള്‍ നിലപാട് അല്‍പം മയപ്പെടുത്തിയിരിക്കയാണ്.

ഇറാനെ ആക്രമിക്കണോ എന്നതിനെ കുറിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനിക്കുമെന്നാണ് ട്രംപ് പറയുന്നത്. ഇത് ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കാനാണെന്നാണ് വിലയിരുത്തല്‍. അതായത്, മുന്നില്‍ തെളിയുന്നത് സംഘര്‍ഷത്തിന് അയവുണ്ടാകാനുള്ള സാധ്യതയാണ്. ഇത് സ്വര്‍ണത്തിന് പ്രതികൂലമാണ്.

Related Articles
Next Story
Share it