10 ദിവസത്തെ ഇടവേളയ്ക്കുശേഷം 71,000 കടന്ന് സ്വര്‍ണവില; പവന് ഒറ്റയടിക്ക് കൂടിയത് 1,760 രൂപ

നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഈ നിരക്ക് കടന്ന് വില കുതിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

സ്വര്‍ണവില കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടി നല്‍കി വന്‍ കുതിച്ചുകയറ്റം. രാജ്യാന്തര ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ബുധനാഴ്ച പ്രകടമാകുന്നത്. ഗ്രാമിന് ഒറ്റയടിക്ക് 220 രൂപ ഉയര്‍ന്ന് വില 8,930 രൂപയായി. പവന് 1,760 രൂപ കൂടി 71,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

10 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്വര്‍ണവില വീണ്ടും 71,000 കടന്നത്. 5 ദിവസം മുമ്പ് 68,880 രൂപയായിരുന്നു. പിന്നീട് കൂടിയത് 2,560 രൂപ. കഴിഞ്ഞ ദിവസം ഗ്രാമിന് 45 രൂപ കുറഞ്ഞ് 8,710 രൂപയും പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (AKGSMA) നിര്‍ണയപ്രകാരം ഇന്നു 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 180 രൂപ വര്‍ധിച്ച് 7,360 രൂപയായി. വെള്ളിക്ക് ഗ്രാമിന് 3 രൂപ ഉയര്‍ന്ന് 110 രൂപയും.

എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എയുടെ നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 180 രൂപ ഉയര്‍ന്ന് 7,360 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 2 രൂപ വര്‍ധിച്ച് 109 രൂപയും. കനംകുറഞ്ഞ ആഭരണങ്ങളും വജ്രം ഉള്‍പ്പെടെ കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വര്‍ണം. വെള്ളിവില ഉയരുന്നത് വെള്ളിയാഭരണങ്ങള്‍, പാത്രങ്ങള്‍, പൂജാസാമഗ്രികള്‍ എന്നിവ വാങ്ങുന്നവരെയും വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവരെയും നിരാശരാക്കുന്നുണ്ട്.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 73040 രൂപയായിരുന്നു. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഈ നിരക്ക് കടന്ന് വില കുതിക്കുമെന്നാണ് കരുതുന്നത്. വില കൂടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ജ്വല്ലറി വ്യാപാരികള്‍ക്കും ആശങ്കയാണ്. വ്യാപാരം വളരെ കുറയുമെന്നതാണ് അവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം.

കഴിഞ്ഞദിവസം ഔണ്‍സിന് 3,212 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് 3,300 ഡോളറിന് മുകളിലേക്ക് ഒറ്റയടിക്ക് ഇരച്ചുകയറിയതാണ് കേരളത്തിലെ സ്വര്‍ണവിലയും കൂടാനിടയാക്കിയത്. രാജ്യാന്തര സ്വര്‍ണവില, ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വര്‍ണത്തിന്റെ ബോംബെ വിപണിവില , സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ ഈടാക്കുന്ന വില എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിര്‍ണയിക്കുന്നത്. നിലവില്‍ 3,308 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

പ്രസിഡന്റ് ട്രംപ് വീണ്ടും താരിഫ് യുദ്ധത്തിന് ഒരുങ്ങുന്നതും ഊര്‍ജമാകുന്നത് സ്വര്‍ണത്തിന്റെ കുതിപ്പിന്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ 6 മുന്‍നിര കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 100 നിലവാരത്തില്‍ നിന്ന് വീണ്ടും 99ലേക്ക് വീണതോടെ സ്വര്‍ണത്തിന് ഡിമാന്റേറി.

താരിഫ് പ്രതിസന്ധികളും മൂഡീസ് റേറ്റിങ് കുറച്ചതുമെല്ലാം ജാഗ്രതയോടെ വീക്ഷിക്കുകയാണെന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിലെ ഉന്നതരുടെ അഭിപ്രായങ്ങളും ഡോളറിന് തിരിച്ചടിയായി. മാത്രമല്ല, ചൈനയും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ മുന്‍നിര രാജ്യങ്ങള്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതും സ്വര്‍ണവിലയെ ഉയര്‍ത്തുന്നു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 71,440 രൂപയ്‌ക്കൊപ്പം ജിഎസ്ടി (3%), ഹോള്‍മാര്‍ക്ക് (HUID) ചാര്‍ജ് (53.10 രൂപ), പണിക്കൂലി എന്നിവ അടക്കം 77000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതല്‍ 35 ശതമാനം വരെയൊക്കെയാകാം. ഇതോടൊപ്പം മെയിന്റനന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളും വിലയിരുത്തി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും.

Related Articles
Next Story
Share it