3 ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 1,800 രൂപയുടെ വര്‍ധനവ്, ഗ്രാമിന് 225 രൂപയുടേയും; സംസ്ഥാനത്ത് റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണം; പവന് 71,560

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങി വെച്ച താരിഫ് യുദ്ധമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വ്യത്യസ്ത നിരക്കുകളാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഒരു വിഭാഗം സ്വര്‍ണവില കൂട്ടിയപ്പോള്‍ മറുവിഭാഗം മാറ്റമില്ലാതെ നിലനിര്‍ത്തി. പവന് വില 71000-ത്തിന് മുകളിലാണ് രണ്ട് വിഭാഗവും രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വര്‍ധിച്ചിരുന്നു.

22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 8920 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71360 രൂപയുമായിരുന്നു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗം വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണ്ണത്തിനും 18 കാരറ്റ് സ്വര്‍ണ്ണത്തിനും വിലയില്‍ മാറ്റം വരുത്തിയില്ല.

കഴിഞ്ഞദിവസത്തെ വിലകളിലാണ് വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 8920 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71360 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 7350 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58800 രൂപയുമാണ്.

എന്നാല്‍, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗം വെള്ളിയാഴ്ച സ്വര്‍ണനിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂട്ടിയത്. ഈ വിഭാഗം അനുസരിച്ച് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 8945 രൂപയും പവന് 71560 രൂപയുമാണ്.

18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂട്ടിയത്. ഈ വിഭാഗം അനുസരിച്ച് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 7405 രൂപയും പവന് 59240 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ ഇരു കൂട്ടര്‍ക്കും ഭിന്നാഭിപ്രായമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപ എന്ന നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു.

തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് പവന്‍വിലയില്‍ 1,800 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 225 രൂപയും.

ആഗോള വിപണിയിലും സ്വര്‍ണ വില വര്‍ധിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങി വെച്ച താരിഫ് യുദ്ധമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വിലയിലെ ചാഞ്ചാട്ടം ആഭ്യന്തര വിപണികളിലും പ്രതിഫലിക്കും എന്നതിനാല്‍ നിലവിലെ താരിഫ് യുദ്ധങ്ങളും സാമ്പത്തിക അനിശ്ചിതത്വവും മാറിയാല്‍ മാത്രമെ സ്വര്‍ണ വിലയെ പിടിച്ച് കെട്ടാനാകൂ. മറ്റ് രാജ്യങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുന്നത് ട്രംപ് മരവിപ്പിച്ചിട്ടുണ്ടെങ്കിലും ചൈനയ്ക്ക് ഇത് ബാധകമല്ല. അതിനാല്‍ ചൈന തിരിച്ച് യു എസിനും താരിഫ് ചുമത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിയാണ് സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നത്.

3% ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, മിനിമം 5% പണിക്കൂലി എന്നിവ കണക്കാക്കിയാല്‍ വെള്ളിയാഴ്ച കേരളത്തില്‍ ഒരു പവന്‍ ആഭരണത്തിന് 77,450 രൂപയ്ക്കടുത്ത് നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,680 രൂപയും. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതല്‍ 35 ശതമാനം വരെയൊക്കെയാകാം.

Related Articles
Next Story
Share it