കുറഞ്ഞ വില പിന്നെയും കൂടി; പവന് 90,320 രൂപ

വെള്ളി വിലയിലും വര്‍ധനവ്

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ദ്ധിച്ചു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 90,320 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9280 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7220 രൂപയാണ്. ഒരു ഗ്രാം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4685 രൂപയാണ്. വെള്ളിയുടെ വില മൂന്ന് രൂപ ഉയര്‍ന്ന് 160 രൂപയിലെത്തി.

ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കളെ സംബന്ധിച്ച് ആശ്വാസമായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 11275 രൂപയും പവന് 200 രൂപ കുറഞ്ഞ് 90200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്വര്‍ണവില 97000 ന് മുകളിലെത്തി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. വിവാഹത്തിന് സ്വര്‍ണം എടുക്കുന്നവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരുന്നു നല്‍കിയത്.

എന്നാല്‍ പിന്നീട് സ്വര്‍ണവിലയില്‍ വന്‍ കുറവ് വരുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും വില തിരിച്ചുകയറുകയാണ്. ഇന്ന് സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിനടുത്ത് നല്‍കണം.

ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

ഡോളറിന്റെ വില ഇടിഞ്ഞത് സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അന്താരാഷ്ട്ര വിലയെ അടിസ്ഥാമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞാഴ്ച യുഎസ്-ചൈന വ്യാപാര കരാറിനെത്തുടര്‍ന്ന് കൂടുതല്‍ യുഎസ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ കുറഞ്ഞതും വ്യാപാര സംഘര്‍ഷങ്ങള്‍ കുറഞ്ഞതും നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചിരുന്നു. ഇത് വില കുറയാന്‍ കാരണമായിരുന്നു.

Related Articles
Next Story
Share it