സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് തുടര്‍ന്ന് സ്വര്‍ണം; പവന് 200 രൂപ കുറഞ്ഞ് 72,560 രൂപ

കഴിഞ്ഞദിവസം 2 തവണ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് തുടര്‍ന്ന് സ്വര്‍ണം. ഗ്രാമിന് 25 രൂപ താഴ്ന്ന് 9,070 രൂപയും പവന് 200 രൂപ കുറഞ്ഞ് 72,560 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കുറഞ്ഞത്. രാജ്യാന്തര സ്വര്‍ണവില നേരിട്ട തളര്‍ച്ചയുടെ കരുത്തിലാണ് കേരളത്തിലും വില കുറഞ്ഞത്.

ഔണ്‍സിന് 3,316 ഡോളര്‍ വരെ ഇടിഞ്ഞ രാജ്യാന്തര വില പക്ഷേ, ഇപ്പോള്‍ നേട്ടത്തിന്റെ പാതയിലേക്ക് കയറിയത് ആശങ്കയാണ്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ പുതിയ വില 3328 ഡോളറാണ്. ഡോളര്‍ സൂചിക 97 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപ 85.94 എന്ന നിലയിലേക്ക് കരുത്താര്‍ജിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 68 ഡോളറിലേക്ക് വീണ്ടും കയറിയിട്ടുണ്ട് എന്നതും ഇന്ന് വിപണിയില്‍ സംഭവിച്ച പ്രധാന മാറ്റമാണ്. ഓഹരി വിപണികളും മുന്നേറ്റത്തിലാണ്.

സ്വര്‍ണത്തിന്റെ രാജ്യാന്തരവില, മുംബൈ വിപണിവില, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്), രൂപയും ഡോളറും തമ്മിലെ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും രാവിലെ കേരളത്തില്‍ സ്വര്‍ണവില നിര്‍ണയം നടക്കുന്നത്. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപ 78 പൈസ മുന്നേറിയതും കേരളത്തില്‍ വിലകുറയാനുള്ള അനുകൂല ഘടകമായിരുന്നു. രൂപ ഇന്ന് 3 പൈസ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

മുംബൈ വില ഗ്രാമിന് 20 രൂപയും ബാങ്ക് റേറ്റ് 22 രൂപയും കുറഞ്ഞത് കേരളത്തിലും സ്വര്‍ണവില കുറയാന്‍ സഹായിച്ചു. കഴിഞ്ഞദിവസം രാജ്യാന്തരവില കൂടുതല്‍ താഴ്ന്നതും രൂപയുടെ മുന്നേറ്റവും കണക്കിലെടുത്ത്, കേരളത്തില്‍ ഉച്ചയ്ക്കും വ്യാപാരികള്‍ വീണ്ടും സ്വര്‍ണവില കുറച്ചിരുന്നു.

രാവിലെ 600 രൂപയും ഉച്ചയ്ക്ക് ശേഷം 480 രൂപയുമാണ് കഴിഞ്ഞദിവസം കുറഞ്ഞത്. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുന്നത്. രാജ്യാന്തരവില കൂടുതല്‍ മെച്ചപ്പെട്ടാല്‍ കേരളത്തിലെ വില ഇന്നും ഉച്ചയ്ക്ക് പരിഷ്‌കരിച്ചേക്കാം.

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവിലയിലും കുറവുണ്ട്. ഇന്ന് ചില കടകളില്‍ ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,475 രൂപയായി. ചില കടകളില്‍ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,440 രൂപ. അസോസിയേഷനുകള്‍ക്കിടയിലെ ഭിന്നതയാണ് വ്യത്യസ്ത വിലയ്ക്കു കാരണം. വെള്ളിക്കും പലവില യാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ചില കടകളില്‍ വില ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 117 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് ചില ജ്വല്ലറികള്‍ കഴിഞ്ഞ ദിവസത്തെ ഗ്രാമിന് 116 രൂപ എന്ന വില തന്നെ നിലനിര്‍ത്തി.

ഇന്ന് പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 70000-71000 രൂപ വരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Related Articles
Next Story
Share it