സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 73680 രൂപ

പവന് ഒറ്റയടിക്ക് 440 രൂപയാണ് ഇടിഞ്ഞത്

തുടര്‍ച്ചയായ ദിവസങ്ങളിലെ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വര്‍ണവില ഉയരുന്നത് കണ്ട് ആഭരണ പ്രിയരും സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരും വലിയ ഞെട്ടിലില്‍ ആയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അത്തരക്കാര്‍ക്ക് നേരിയ ആശ്വാസം ലഭിക്കുന്ന വാര്‍ത്തയാണ് സ്വര്‍ണ വിപണിയില്‍ നിന്നും ഉണ്ടാകുന്നത്. പവന് ഒറ്റയടിക്ക് 440 രൂപയാണ് ഇടിഞ്ഞത്.

വെള്ളിയാഴ്ച ഗ്രാമിന് 55 രൂപ കുറഞ്ഞ് 9210 രൂപയിലും പവന് 440 രൂപ കുറഞ്ഞ് 73680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച 22 കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 9265 രൂപയിലും പവന് 120 രൂപ കൂടി 74120 രൂപയിലും ബുധനാഴ്ച 22 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 9250 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

18 കാരറ്റ് സ്വര്‍ണവിലയിലും ഇടിവുണ്ട്. സംസ്ഥാനത്ത് ചില കടകളില്‍ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 45 രൂപ കുറഞ്ഞ് 7,580 രൂപയായി. മറ്റു ചിലകടകളില്‍ വില 45 രൂപ തന്നെ കുറഞ്ഞെങ്കിലും 7,555 രൂപയാണ്. വെള്ളിക്കും പലവിലയാണ് കേരളത്തിലെ കടകളില്‍. ചില കടകളില്‍ ഗ്രാമിന് 121 രൂപയെന്ന റെക്കോര്‍ഡില്‍ നിന്ന് 3 രൂപ കുറഞ്ഞ് വില 118 രൂപയായി. മറ്റു ചില കടകളില്‍ വില 118 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.

കേരളത്തില്‍ ഓരോ ദിവസവും രാവിലെ സ്വര്‍ണവില നിര്‍ണയിക്കുന്നത് സ്വര്‍ണത്തിന്റെ രാജ്യാന്തരവില, ഡോളറും രൂപയും തമ്മിലെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ ഈടാക്കുന്ന നിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ്.

വെള്ളിയാഴ്ച രാവിലെ വില നിശ്ചയിക്കുമ്പോള്‍ രാജ്യാന്തര വില 3,350 ഡോളര്‍ നിലവാരത്തിനടുത്തായിരുന്നു. രൂപ ഡോളറിനെതിരെ 3 ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തുടക്കത്തിന് ബ്രേക്കിട്ട് ഇന്ന് 11 പൈസ കയറി 86.62ല്‍ വ്യാപാരം തുടങ്ങി. സ്വര്‍ണത്തിന്റെ മുംബൈ റേറ്റ് ഗ്രാമിന് 50 രൂപയും ബാങ്ക് റേറ്റ് 48 രൂപയും ഇടിഞ്ഞതോടെ കേരളത്തിലും വില കുറഞ്ഞു. വില കുറഞ്ഞെങ്കിലും ഒരു പവന്‍ സ്വര്‍ണം വേണമെങ്കില്‍ 80,000 രൂപയ്ക്കടുത്ത് ചെലവാക്കേണ്ടി വരും. 5 ശതമാനം ജി എസ് ടി , മൂന്ന് ശതമാനം പണിക്കൂലി എന്നിവ ചേര്‍ത്താണ് പവന്‍ വില ഈടാക്കുക.

ആഗോള വിപണിയിലെ പ്രതിസന്ധികളാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. യുഎസ്-ചൈന വ്യാപാര യുദ്ധമായിരുന്നു ഒരു സമയത്ത് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വലിയ മുന്നേറ്റത്തിന് വഴിവെച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധി തീര്‍ക്കുന്നത് ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷമാണ്. പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നല്‍ വിപണിയില്‍ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതോടെ സ്വര്‍ണത്തിന്റെ പെരുമ ഉയരുകയും വില കുതിച്ചുയരുകയും ചെയ്തു.

അതേസമയം യുഎസില്‍ പണപ്പെരുപ്പം ശക്തമാകുന്നുവെന്ന യുഎസ് ഫെഡ് നല്‍കിയ സൂചനയാണ് നിലവില്‍ സ്വര്‍ണ വിലയുടെ മുന്നേറ്റത്തിന് തടയിട്ടിരിക്കുന്നത്. മാത്രമല്ല ഇറാനെതിരായ നിലപാട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മയപ്പെടുത്തിയതും വിപണിക്ക് ആശ്വാസമായി.

Related Articles
Next Story
Share it