സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപ

ഏറെ നാളുകള്‍ക്ക് ശേഷമാണ് സ്വര്‍ണ വില 70000ത്തിന് താഴെ എത്തുന്നത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സമാനമായ സാഹചര്യമാണ് വിപണിയില്‍ നിലനില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇന്ന് വില കുറഞ്ഞതിനാല്‍ സ്വര്‍ണവില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ആഗോള വിപണിയിലും സ്വര്‍ണവില വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്.

സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് ഇന്ന് നല്ല ദിവസമാണ്. ഗ്രാമിന് ഒറ്റയടിക്ക് 195 രൂപ കുറഞ്ഞ് വില 8,610 രൂപയും പവന് 1,560 രൂപ താഴ്ന്ന് 68,880 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 11ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. ബുധനാഴ്ച 22 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 8805 രൂപയിലും പവന് 320 രൂപ കൂടി 70440 രൂപയിലുമാണ് വ്യാപാരം നടന്നത്.

മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സ്വര്‍ണ വില 70000ത്തിന് താഴെ എത്തുന്നത്. വില കുറഞ്ഞ സാഹചര്യത്തില്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ വേഗത്തില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നല്ലതാണ്. പിന്നീട് വില കൂടിയാലും ആശങ്ക ഒഴിവാക്കാന്‍ പറ്റും.

രാജ്യാന്തര വിലയുടെ തകര്‍ച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ ഔണ്‍സിന് 3,500 ഡോളര്‍ എന്ന റെക്കോര്‍ഡിലായിരുന്ന രാജ്യാന്തര വില ഇന്നൊരുഘട്ടത്തില്‍ ഒരുമാസത്തെ താഴ്ചയായ 3,149.18 ഡോളറിലേക്ക് ഇടിഞ്ഞു. നിലവില്‍ വ്യാപാരം നടക്കുന്നത് 3,150.66 ഡോളറില്‍.

കഴിഞ്ഞമാസം 22ന് കേരളത്തില്‍ പവന്‍വില 74,320 രൂപയും ഗ്രാം വില 9,290 രൂപയുമെന്ന റെക്കോര്‍ഡ് കുറിച്ചിരുന്നു. തുടര്‍ന്ന് ഇതിനകം പവന് 5,440 രൂപയും ഗ്രാമിന് 680 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണം, വെള്ളി വിലകളിലും ഇന്നു കുറവുണ്ട്. ചില അസോസിയേഷന് കീഴിലെ കടകളില്‍ 18 കാരറ്റിനു വില ഗ്രാമിന് 160 രൂപ താഴ്ന്ന് 7,095 രൂപയാണ്.

മറ്റു ചില കടകളില്‍ 160 രൂപ തന്നെ കുറഞ്ഞ് 7,060 രൂപ. സ്വര്‍ണവില നിര്‍ണയത്തില്‍ അസോസിയേഷനുകള്‍ക്കിടയില്‍ ഭിന്നതയുള്ളതാണ് വില വേറിട്ടുനില്‍ക്കാന്‍ കാരണം. വെള്ളിവില എല്ലാ കടകളിലും ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 107 രൂപയിലെത്തി.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ ചുങ്കപ്പോരിന് ശമനമാകുന്നതും ഇന്ത്യയും ജപ്പാനും ദക്ഷിണ കൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായും യുഎസ് താരിഫ് വിഷയത്തില്‍ സമവായത്തിലേക്ക് കടക്കുന്നതുമാണ് സ്വര്‍ണവിലയെ പ്രധാനമായും താഴേക്ക് നയിച്ചത്. താരിഫ് പ്രശ്‌നം ശമിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാണ്. പ്രതിസന്ധികള്‍ അകലുന്നത് സ്വര്‍ണത്തിന്റെ 'സുരക്ഷിത നിക്ഷേപം' എന്ന ശോഭകെടുത്തും. ഗോള്‍ഡ് ഇടിഎഫ് പോലുള്ള സ്വര്‍ണനിക്ഷേപങ്ങളില്‍ നിന്ന് നിക്ഷേപകര്‍ ഓഹരി, കടപ്പത്ര വിപണികളിലേക്ക് തിരികെയെത്തും. ഇതാണ് സ്വര്‍ണത്തിന് പ്രതികൂലമാകുന്നത്.

ഏപ്രില്‍ 22ന് സ്വര്‍ണവില റെക്കോര്‍ഡില്‍ ആയിരുന്നപ്പോള്‍ ഒരു പവന്‍ ആഭരണത്തിന്റെ വില 80,432 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 10,054 രൂപയും. 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, 5% പണിക്കൂലി എന്നിവ പ്രകാരമുള്ള വാങ്ങല്‍ വിലയായിരുന്നു ഇത്.

പണിക്കൂലി 5% തന്നെ കണക്കാക്കിയാല്‍ ഇന്നൊരു പവന്‍ ആഭരണത്തിന് 74,548 രൂപയേയുള്ളൂ. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,318 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അത് 3 മുതല്‍ 35 ശതമാനം വരെയൊക്കെയാകാം.

Related Articles
Next Story
Share it