സ്വര്‍ണപ്രേമികള്‍ക്ക് ആശ്വസിക്കാം; പവന് 400 രൂപ താഴ്ന്ന് 71,440

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 390 രൂപയും പവന് 3,120 രൂപയുമാണ് കുറഞ്ഞത്

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് തുടര്‍ന്ന് സ്വര്‍ണം. വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത് സുവര്‍ണാവസരമാണ്. വേറൊരു ദിവസം സ്വര്‍ണമെടുക്കാന്‍ കാത്തുനിന്നാല്‍ ചിലപ്പോള്‍ കൂടാനും സാധ്യതയുണ്ട്. സ്വര്‍ണാഭരണപ്രിയര്‍ക്കും വില കുറഞ്ഞത് ആവേശമാണ്. സംസ്ഥാനത്ത് ശനിയാഴ്ച ഗ്രാമിന് 55 രൂപ കുറഞ്ഞ് 8,930 രൂപയും പവന് 400 രൂപ താഴ്ന്ന് 71,440 രൂപയുമാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞദിവസവും ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 390 രൂപയും പവന് 3,120 രൂപയുമാണ് കുറഞ്ഞത്. ആനുപാതികമായി ജി.എസ്.ടി, പണിക്കൂലി എന്നിവയുടെ ബാധ്യതയും കുറയുമെന്നത് ഉപഭോക്താക്കള്‍ക്ക് വന്‍ നേട്ടമാണ്. ഈ മാസം 14ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്.

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവിലയിലും മാറ്റമുണ്ട്. ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നിര്‍ണയപ്രകാരം ഇന്നു 18 കാരറ്റിനു വില ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 7,360 രൂപയാണ്. വെള്ളി വില ഗ്രാമിന് 118 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു. അതേസമയം, എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ ഇന്നു 18 കാരറ്റിനു നല്‍കിയ വില ഗ്രാമിന് 35 രൂപ താഴ്ത്തി 7,325 രൂപയാണ്. വെള്ളി വില ഗ്രാമിന് 115 രൂപയില്‍ നിലനിര്‍ത്തി.

രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഇടിഞ്ഞത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ സ്വര്‍ണവില കൂട്ടുമെന്ന് കരുതിയിരുന്നു എങ്കിലും പൊടുന്നനെ വെടിനിര്‍ത്തലുണ്ടായത് സ്വര്‍ണവിലയില്‍ ഇടിവിന് കാരണമായി. എങ്കിലും വിപണിയില്‍ നിന്ന് ആശങ്കകള്‍ പൂര്‍ണായി നീങ്ങിയിട്ടില്ല.

രാജ്യാന്തര തലത്തിലും ഇന്ന് സ്വര്‍ണവില വലിയ മുന്നേറ്റമോ ഇടിവോ വരുത്തിയിട്ടില്ല. ഡോളര്‍ മൂല്യം കുതിക്കാന്‍ സാധിക്കാതെ നില്‍ക്കുകയാണ്. ഇന്ത്യന്‍ രൂപ കരുത്ത് കുറഞ്ഞിട്ടില്ല. ക്രൂഡ് ഓയില്‍ വില നേരിയ ചാഞ്ചാട്ടം കാണിക്കുന്നുണ്ട്. സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നതാണ് ഇവയെല്ലാം. അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമോ ഉയര്‍ത്തുമോ എന്നതാണ് ഇനി അറിയേണ്ടത്.

Related Articles
Next Story
Share it