കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒന്നാം പ്രതിയാക്കി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത് ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ് കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കെ. സുരേന്ദ്രന്റെ ചീഫ് ഏജന്റായിരുന്ന ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ബാലകൃഷ്ണഷെട്ടി, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികള്‍. നൂറിലേറെ സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരേന്ദ്രന് അടക്കമുള്ള പ്രതികള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, തിരഞ്ഞെടുപ്പില്‍ കൈക്കൂലി നല്കല് തുടങ്ങിയ വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചുവെന്നാണ് കേസ്. കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകള്‍ പ്രകാരമാണ് സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നത്. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.വി രമേശന്റെ പരാതിയിലായിരുന്നു കേസ്. ആദ്യം ലോക്കല്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.