കുമ്പളയിലെ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം അവസാന മിനുക്ക് പണിയില്‍; പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പായി തുറന്നു കൊടുത്തേക്കും

വെള്ളത്തിന്റെ സൗകര്യവും ടോയ്‌ലറ്റ് സൗകര്യവും മലിനജലം ഒഴുക്കി വിടാനുള്ള ഓവുചാല്‍ സംവിധാനവുമൊക്കെ ഒരുക്കിയാണ് രണ്ടാംഘട്ട നിര്‍മ്മാണം

കുമ്പള: ആധുനിക സംവിധാനങ്ങളോടെ പുനര്‍ നിര്‍മ്മിക്കുന്ന കുമ്പളയിലെ മത്സ്യ മാര്‍ക്കറ്റ് അവസാന മിനുക്ക് പണികളിലേക്ക് കടന്നതോടെ ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പായി തുറന്നു കൊടുത്തേക്കുമെന്ന് സൂചന.

വെള്ളത്തിന്റെ സൗകര്യവും ടോയ്‌ലറ്റ് സൗകര്യവും മലിനജലം ഒഴുക്കി വിടാനുള്ള ഓവുചാല്‍ സംവിധാനവുമൊക്കെ ഒരുക്കിയാണ് രണ്ടാംഘട്ടം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. മത്സ്യ വില്‍പന തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നതും ഇതൊക്കെയായിരുന്നു.

കുമ്പളയില്‍ മത്സ്യ വില്‍പന സ്‌കൂള്‍ റോഡിലും ബസ് സ്റ്റാന്‍ഡിലുമൊക്കെയായി നടത്തുന്നത് വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. പലപ്പോഴും വ്യാപാരികളും മത്സ്യ വില്‍പന തൊഴിലാളികളും ഈ വിഷയത്തില്‍ തര്‍ക്കിച്ചിരുന്നു. പൊലീസ് കേസും നടപടികളും സ്വീകരിച്ചിരുന്നു. ഡി.ജി.പിക്ക് പോലും വ്യാപാരികള്‍ പരാതി നല്‍കിയിരുന്നു.

ഇതിനൊക്കെ പരിഹാരം എന്ന നിലയിലാണ് മത്സ്യ വില്‍പനക്കായി കുമ്പളയില്‍ എല്ലാവിധ സംവിധാനങ്ങളോടെയുള്ള മത്സ്യ മാര്‍ക്കറ്റ് പുനര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. നേരത്തെ അശാസ്ത്രീയമായി നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റ് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയാണ് പുതുതായി പണിതിരിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തില്‍ വെള്ളത്തിന്റെ അഭാവവും ശുചീകരണ സംവിധാനങ്ങളൊന്നുമില്ലാത്തതാണ് മത്സ്യ തൊഴിലാളികള്‍ മത്സ്യമാര്‍ക്കറ്റിനോട് മുഖം തിരിക്കാന്‍ കാരണമായിരുന്നത്. പലവട്ടം കുമ്പള പഞ്ചായത്ത് ഭരണസമിതി മത്സ്യ വില്‍പന തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മത്സ്യ വില്‍പന തൊഴിലാളികള്‍ ആവശ്യപ്പെട്ടത് പ്രകാരം ജില്ലാ വികസന ഫണ്ട് ഉപയോഗപ്പെടുത്തി കെട്ടിടം പുതുക്കി പണിതത്.

Related Articles
Next Story
Share it