ഷഹബാസിന്റെ കൊലപാതകം: മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്കും നിര്‍ണായക തെളിവുകളും കണ്ടെടുത്തു

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ കണ്ടെത്തി പൊലീസ്. ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്കും ഡിജിറ്റല്‍ തെളിവുകളായ മൊബൈല്‍ ഫോണ്‍, ലാപ് ടോപ് എന്നിവയുമാണ് കണ്ടെടുത്തത്.

പ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. ഷഹബാസിനെ അടിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രധാന പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോള്‍ ആളുണ്ടായിരുന്നില്ല. പിന്നീട് പൊലീസ് വീട്ടുകാരെ വിളിച്ച് വരുത്തി റെയ്ഡ് നടത്തുകയായിരുന്നു. നാല് മൊബൈല്‍ ഫോണുകളാണ് കണ്ടെത്തിയത്.

ആക്രമണം നടത്താന്‍ വാട്സാപ്പ് ഗ്രൂപ്പും ഇന്‍സ്റ്റഗ്രാം ഗ്രൂപ്പും വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയിരുന്നു. ഇതിന് ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്തിയത്. ഈ ഫോണുകള്‍ പരിശോധിക്കുന്നതിലൂടെ എങ്ങനെയാണ് പ്രതികള്‍ കൃത്യം ആസൂത്രണം ചെയ്തത്, ആരെല്ലാം ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കെടുത്തു,

മുതിര്‍ന്നവരുടെ സഹായം കിട്ടിയോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് പൊലീസിന്റെ നിഗമനം. തലയോട്ടിക്കേറ്റ മാരകമുറിവാണ് ഷഹബാസിന്റെ മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് ആയുധം ഉപയോഗിച്ചുള്ള മുറിവാണെന്നും കണ്ടെത്തിയിരുന്നു.

റിമാന്റിലായ അഞ്ച് വിദ്യാര്‍ത്ഥികളുടേയും വീട്ടില്‍ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്. നിലവില്‍ ഒബ് സര്‍വേഷന്‍ ഹോമില്‍ റിമാന്റില്‍ കഴിയുന്ന അഞ്ച് പ്രതികളേയും എസ് എസ് എല്‍ സി പരീക്ഷ എഴുതിക്കാമെന്നാണ് തീരുമാനം. എന്നാല്‍ ഇത് സ്‌കൂളില്‍ വെച്ച് വേണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. തിങ്കളാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്.

കുട്ടികളെ സ്‌കൂളിലെത്തിച്ച് പരീക്ഷ എഴുതിച്ചാല്‍ പ്രതിഷേധമുയരാന്‍ സാധ്യതയുണ്ടെന്ന കാര്യം പൊലീസ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നല്‍കിയത്.

എലൈറ്റില്‍ വട്ടോളി എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്(15). വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയില്‍ ഷഹബാസ് ഉള്‍പ്പെടുന്ന എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും താമരശ്ശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.

സംഘര്‍ഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ തന്നെ ബോധരഹിതനാവുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെന്റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന് ജീവന്‍ നിലനിര്‍ത്താന്‍ ആയത്. കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Related Articles
Next Story
Share it