സൗജന്യമായി ഭൂമി പതിച്ച് നല്‍കുന്നതിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചതായി റവന്യൂ മന്ത്രി

ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ടര ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്

തിരുവനന്തപുരം: സൗജന്യമായി ഭൂമി പതിച്ചു നല്‍കുന്നതിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍. നിലവിലുള്ള ഒരു ലക്ഷം രൂപയില്‍ നിന്നുംരണ്ടര ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ദീര്‍ഘകാലമായുള്ള ജനങ്ങളുടെ ഒരു ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. 2013 ലാണ് വരുമാന പരിധി ഒരു ലക്ഷം രൂപയായി നിശ്ചയിച്ചത്.

കേരളത്തിലെ ജീവിത നിലവാരം അനുസരിച്ച് ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി എന്നത് വളരെ കുറവായതിനാല്‍,ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് കമ്പോള വില ഒടുക്കി മാത്രമേ ഭൂമി പതിച്ചു നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ.ഒരു ലക്ഷം രൂപ പരിധി രണ്ടര ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുന്നതോടെ പതിനായിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് സഹായകമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടേകാല്‍ ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തിട്ടുള്ളത്. ദീര്‍ഘകാലമായി സര്‍ക്കാര്‍ ഭൂമികൈവശം വച്ചും വീടുവച്ച് താമസിച്ചും വരുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക്സൗജന്യ ഭൂമി പതിവിന് വരുമാന പരിധി ഒരു തടസമായ സാഹചര്യത്തിലാണ് ചട്ട ഭേദഗതിക്ക് റവന്യൂമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ചരിത്രപരമായ ഈ തീരുമാനം കൂടി നടപ്പിലാകുന്നതോടെ റവന്യൂ വകുപ്പില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒന്‍പതാമത്തെ ഭേദഗതിയാണിത്.

Related Articles
Next Story
Share it