നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; അവസാനഘട്ട വോട്ട് അഭ്യര്‍ഥനയുമായി സ്ഥാനാര്‍ഥികള്‍

ഏത് വിധേനയും മണ്ഡലം കയ്യിലാക്കണമെന്ന ദൃഢനിശ്ചയത്തിലാണ് മുന്നണികള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ അവസാനഘട്ട വോട്ട് അഭ്യര്‍ഥനയുമായി സ്ഥാനാര്‍ഥികള്‍. ഏത് വിധേനയും മണ്ഡലം കയ്യിലാക്കണമെന്ന ദൃഢനിശ്ചയത്തിലാണ് മുന്നണികള്‍.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് രാവിലെ 8 മണി മുതല്‍ വഴിക്കടവില്‍ നിന്ന് നിലമ്പൂര്‍ വരെ റോഡ് ഷോ പ്രചാരണം ആരംഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടര്‍മാരെ നേരിട്ട് കാണും. ഉച്ചയ്ക്ക് 12 മണി മുതല്‍ വഴിക്കടവില്‍ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും.

ബിജെപി സ്ഥാനാര്‍ഥി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയി വോട്ട് ചോദിക്കും. പി.വി അന്‍വറാകട്ടെ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകുന്നേരത്തോടെ നിലമ്പൂരില്‍ കേന്ദ്രീകരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിലും പങ്കെടുക്കും. കൊട്ടിക്കലാശം കണക്കിലെടുത്ത് മണ്ഡലത്തില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം റോഡ് ഷോ നടത്തിയതിനാല്‍ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്ന നിലപാടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അതേസമയം സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കും. ആര്യാടന്‍ ഷൗക്കത്ത് സാക്ഷര പദ്ധതികളിലെ പഠിതാക്കളുടെ സംഗമത്തിലാണ് കല്‍പ്പറ്റ നാരായണന്‍ പങ്കെടുക്കുന്നത്. നേരത്തെ വൈശാഖന്റെ നേതൃത്വത്തില്‍ ചില എഴുത്തുകാര്‍ എം സ്വരാജിന്റെ പ്രചാരണം നടത്തിയത് വിവാദമായിരുന്നു.

അതേസമയം, നിലമ്പൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ഞങ്ങള്‍ പറയുന്നത്. എന്നാല്‍ വര്‍ഗീയത പറഞ്ഞാണ് സി പി എം വോട്ടു തേടുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തില്‍ മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമി വിഷയം വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് നേതാക്കളുടെ വണ്ടി പരിശോധിച്ച സംഭവത്തെ കുറിച്ചും സതീശന്‍ പരാമര്‍ശിച്ചു. ആരുടെ വണ്ടി പരിശോധിക്കുന്നതിനുമെതിരല്ലെന്നും എന്നാല്‍ തെരഞ്ഞുപിടിച്ച് യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ മാത്രം പരിശോധിക്കുന്നതിലാണ് എതിര്‍പ്പുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് നേതാക്കളെ മാത്രം തെരഞ്ഞു പിടിച്ച് പരിശോധന തുടര്‍ന്നാല്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനലിനോട് പെരുമാറും പോലെയാണ് ഷാഫി പറമ്പില്‍ എം പിയോട് പൊലീസ് പെരുമാറിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി. ചെറുപ്പക്കാരായതുകൊണ്ടുതന്നെ സ്വാഭാവികമായും പ്രതികരിച്ചിട്ടുണ്ടാവുമെന്നും സതീശന്‍ പറഞ്ഞു. നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് പലസ്തീനൊപ്പമാണ്. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിഷയം പലസ്തീനല്ലെന്നും സതീശന്‍ പറഞ്ഞു.

Related Articles
Next Story
Share it