പി.സി. ചാക്കോ പടിയിറങ്ങി; എന്‍.സി.പി അധ്യക്ഷസ്ഥാനം രാജിവെച്ചു

കൊച്ചി: പി.സി. ചാക്കോ എന്‍.സി.പി (ശരദ് ചന്ദ്ര പവാര്‍) സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു. കഴിഞ്ഞ കുറേ നാളുകളായി എന്‍സിപിയില്‍ തുടരുന്ന പ്രതിസന്ധികള്‍ക്കൊടുവിലാണ് ചാക്കോയുടെ രാജി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറിയതെന്നാണ് വിവരം. നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് ചാക്കോ.

എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിന് പിന്നാലെയാണ് അധ്യക്ഷപദവി ഉപേക്ഷിക്കാനുള്ള പി.സി.ചാക്കോയുടെ നീക്കം.

തോമസ് കെ.തോമസും പി.സി.ചാക്കോയും ചേര്‍ന്നാണ് എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇതിനിടെ കൂറുമാറ്റത്തിന് ഇടത് എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തോമസിന് എതിരെ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് മന്ത്രിസ്ഥാനം എന്ന മോഹം നടക്കാതെ പോയത്.

ഇതിനിടെ ശശീന്ദ്രനും തോമസ് കെ.തോമസും തമ്മില്‍ കൈകോര്‍ക്കുകയും ചെയ്തു. ശരദ് പവാറിന്റെ പിന്തുണ ഉണ്ടായിട്ടും തനിക്ക് മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ പി.സി.ചാക്കോയ്ക്ക് കഴിയാതിരുന്നതോടെ ശശീന്ദ്രന് ഒപ്പം നില്‍ക്കുന്നതാണ് നേട്ടമെന്ന് തോമസ് വിഭാഗവും തിരിച്ചറിഞ്ഞു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചതോടെ മറുഭാഗത്തുനിന്ന പല ജില്ലാ ഭാരവാഹികളും ശശീന്ദ്രന്‍ പക്ഷത്തേക്കു മാറിയിരുന്നു.

മന്ത്രിസ്ഥാനം കിട്ടാതായതോടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം വേണമെന്ന കടുത്ത നിലപാടിലാണ് തോമസ് കെ. തോമസ്. മന്ത്രിസ്ഥാനം ലഭിക്കാന്‍ ചാക്കോ വേണ്ടവിധം ശ്രമിച്ചില്ലെന്ന നീരസവും അദ്ദേഹത്തിനുണ്ട്. തന്നെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടെടുത്തതോടെയാണ് എ.കെ. ശശീന്ദ്രന്‍, പി.സി. ചാക്കോയ്ക്കെതിരെ തിരിഞ്ഞത്.

ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ചാക്കോയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ശശീന്ദ്രന്‍ പക്ഷം നേരത്തെ അറിയിച്ചിരുന്നു. 18-ന് വിളിച്ചിരുന്ന യോഗത്തിലും ശശീന്ദ്രന്‍ പക്ഷം പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നത്. പി.സി.ചാക്കോ അധ്യക്ഷ സ്ഥാനത്ത് എത്തിയത് മുതലാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളും വിഭാഗീയതയും രൂക്ഷമായതെന്നാണ് എതിര്‍പക്ഷം ഉയര്‍ത്തിയിരുന്ന ആരോപണം.

ഇതിനിടെ എന്‍.സി.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് പി.സി. ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. മന്ത്രിയെയും എം.എല്‍.എ.യെയും അനുകൂലിക്കുന്ന വിശ്വസ്തരായ നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയാണ് ഒപ്പുശേഖരണം. ഇക്കാര്യത്തില്‍ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിന്റെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോട്ടയം, കോഴിക്കോട് ജില്ലകളിലെ ഒപ്പുശേഖരണം പൂര്‍ത്തിയായിരുന്നു.

ഇതുസംബന്ധിച്ച പരാതി അടുത്തയാഴ്ച ദേശീയസെക്രട്ടറി സതീഷ് തോന്നയ്ക്കല്‍ മുഖേന പ്രസിഡന്റ് ശരദ് പവാര്‍, വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയാ സുലെ എന്നിവര്‍ക്ക് കൈമാറാനായിരുന്നു തീരുമാനം.

ഒപ്പുശേഖരണത്തെക്കുറിച്ച് അറിഞ്ഞ ചാക്കോ താന്‍ മാറിയാല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബുവിനെയോ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.ആര്‍. രാജനെയോ പ്രസിഡന്റാക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

Related Articles
Next Story
Share it