നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മഴയെ അവഗണിച്ച് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

സ്ഥാനാര്‍ഥികളെല്ലാവരും രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് പോളിങ് തുടങ്ങിയതു മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഇന്ന് നിലമ്പൂരില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ എത്തിയിരിക്കുന്നത്.

പതിവ് പോലെ ഇത്തവണയും വോട്ടിംഗ് മെഷീന്‍ തകരാറിലായി. വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തിലെ വോട്ടിങ് മെഷീന്‍ ആണ് തകരാറിലായത്. ഇതേതുടര്‍ന്ന് ചില വോട്ടര്‍മാര്‍ മടങ്ങിപ്പോയി. രാവിലെ എട്ടര വരെ എട്ടു ശതമാനം പിന്നിട്ടു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് രാവിലെ തന്നെ ബുത്തിലെത്തി തന്റെ വോട്ടവകാശം വിനിയോഗിച്ചു. മാങ്കുത്ത് എല്‍പി സ്‌കൂളിലാണ് സ്വരാജ് വോട്ട് ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.

വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് പ്രധാനമെന്ന് എം.സ്വരാജ് പറഞ്ഞു. നാട് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമുണ്ടെന്നും ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം.സ്വരാജ് മാധ്യങ്ങളോടു പറഞ്ഞു. ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും തമ്മിലുളള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.

അതേസമയം പിവി അന്‍വറിന് വിധി നിര്‍ണായകമാണ്. തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം നോക്കിയായിരിക്കും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ഭാവി തീരുമാനിക്കുക. യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും വോട്ടവകാശം വിനിയോഗിച്ചശേഷം പിവി അന്‍വര്‍ പറഞ്ഞു. വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാം.

സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താന്‍ നിയമസഭയിലേക്ക് പോകുമെന്നും അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കും. യുഡിഎഫില്‍ നിന്ന് 35 % വോട്ടും ലഭിക്കും. 75000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാര്‍ത്ഥ്യമാണെന്നും പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളുടെ വിഷയങ്ങള്‍ രണ്ട് മുന്നണികളും അവഗണിച്ചു. 2016ല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബൂത്തില്‍ താന്‍ ആണ് ലീഡ് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ ബൂത്തില്‍ ലീഡ് ആയി. ഇത്തവണയും നമുക്ക് കാണാം. സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് ബന്ധപ്പെടാന്‍ മൂന്നു മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. അവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 61 കാരന്‍ ദാരുണമായി കൊല്ലപ്പെട്ടതിനിടെയാണ് തിരഞ്ഞെടുപ്പെന്നും അന്‍വര്‍ പറഞ്ഞു.

263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്‌ന സാധ്യത ബൂത്തുകള്‍ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടര്‍മാരുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്.

നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it