മണിക്കൂറുകള്‍ നീണ്ട ആശങ്ക;ഒടുവില്‍ ആശ്വാസം: കാണാതായ പെണ്‍കുട്ടികള്‍ നാട്ടിലേക്ക്

മുംബൈ: ഏറെ ആശങ്ക സൃഷ്ടിച്ച് മലപ്പുറം താനൂരില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിലാണ് കണ്ടെത്തിയത്. മുംബൈയിലെത്തിയ പെണ്‍കുട്ടികള്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു. ഇരുവരെയും പൂനെയില്‍ എത്തിച്ചു. ഇവരെ ഉടന്‍ നാട്ടിലെത്തിക്കും. ഇതിനായി മലപ്പുറത്ത് നിന്ന് പ്രത്യേക പൊലീസ് സംഘം മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ താനൂര്‍ പൊലീസിന് കൈമാറും. കുട്ടികള്‍ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതില്‍ സന്തോഷമെന്ന് ഇരുവരും അറിയിച്ചു. ഇന്ന് തന്നെ വീട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബുധനാഴ്ച ഉച്ചയോടെയാണ് ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി തിരിച്ചറിഞ്ഞു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി.

മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുന്‍പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്ലത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നായിരുന്നു കോളുകള്‍ വന്നിരുന്നത്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ മലയാളിയുടെ സലൂണില്‍ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹെയര്‍ ട്രീറ്റ്മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്. ഇതിനിടെ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയില്‍ എത്തിയ റഹീം അസ്ലം കേരളത്തിലേക്ക് മടങ്ങിയിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it