ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍; പ്രതിക്ക് പ്രായത്തിന്റെ ഇളവില്ലെന്ന് കോടതി

തിരുവനന്തപുരം; പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തൂക്കുകയര്‍ വിധിച്ചത്. രണ്ട് ലക്ഷം പിഴയും കോടതി വിധിച്ചു. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു.

പ്രതിക്ക് പ്രായത്തിന്റെ ഇളവില്ല. ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചനയായിരുന്നു. 11 ദിവസം ജലപാനമില്ലാതെയാണ് ഷാരോണ്‍ ആശുപത്രിയില്‍ കഴിഞ്ഞതെന്നും കോടതിയുടെ വിധിന്യായത്തില്‍ വ്യക്തമാക്കി. ഷാരോണ്‍ ഗ്രീഷ്മയെ മര്‍ദ്ദിച്ചെന്ന പ്രതിഭാഗത്തിന്റെ വാദത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് കോടതി തള്ളി. വിധി കേട്ട് പ്രതികരണമൊന്നുമില്ലാതെ ആയിരുന്നു കോടതിമുറിയില്‍ ഗ്രീഷ്മ.വിധി അറിയാന്‍ കോടതിയിലെത്തിയ ഷാരോണിന്റെ കുടുംബം വിധി കേട്ട് പൊട്ടിക്കരഞ്ഞു. കോടതിയില്‍ തൊഴുകയ്യോടെ നന്ദി പറയുകയായിരുന്നു ഷാരോണിന്റെ മാതാപിതാക്കള്‍. മാറിയ കാലത്തിനനുസരിച്ച് മികച്ച രീതിയില്‍ കേസ് അന്വേഷണം നടത്തിയ പൊലീസിനെ കോടതി അഭിനന്ദിച്ചു. വിധിയില്‍ സന്തോഷമെന്നും അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും വെല്ലുവിളി ഉണ്ടായിരുന്നുവെന്ന് അന്വേഷ ഉദ്യോഗസ്ഥ ഡി ശില്‍പ പറഞ്ഞു.

2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാനായി ഗ്രീഷ്മയും കുടുംബവും ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നുവെന്നാണ് കേസ്. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്‌ട്രേറ്റിന് മുന്നില്‍ ഷാരോണിന്റെ മരണമൊഴിയുണ്ട്. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിടുകയായിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it