3 വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും; അറസ്റ്റ് ഉടന്‍

തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്.

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. എറണാകുളം റൂറല്‍ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന അമ്മ സന്ധ്യയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കുഞ്ഞിനെ പുഴയില്‍ എറിയാന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കുകയാണെന്നും സന്ധ്യയും ഭര്‍ത്താവിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ നിന്ന് കുഞ്ഞിനെ താന്‍ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അങ്കണവാടിയില്‍ നിന്ന് അമ്മ കൂട്ടിക്കൊണ്ട് പോയ കുഞ്ഞാണ് പുഴയില്‍ കിടന്ന് മരിച്ചത്.

കോരിച്ചൊരിയുന്ന മഴയത്ത് എട്ടര മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവില്‍ മൂന്ന് മണിയോടെയാണ് മൂഴിക്കുളം പാലത്തിനടിയില്‍ നിന്നും കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ സന്ധ്യ നല്‍കിയിരുന്നത്. ഒടുവില്‍ പുഴയില്‍ എറിഞ്ഞുവെന്ന് അവര്‍ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും അതിനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അമ്മയ്ക്ക് മാനസിക പ്രയാസങ്ങളുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. സംഭവത്തില്‍ സന്ധ്യയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെയടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുകൊടുക്കും.

13 വര്‍ഷം മുമ്പാണ് സന്ധ്യയുടെ വിവാഹം കഴിഞ്ഞത്. സുഭാഷാണ് ഭര്‍ത്താവ്. ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു മകള്‍ കൂടിയുണ്ട് ദമ്പതികള്‍ക്ക്. സന്ധ്യയെ ഭര്‍ത്താവ് അടിക്കുമായിരുന്നുവെന്ന് അമ്മ അല്ലി പറയുന്നു. സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന സംശയവും ഭര്‍ത്താവിനും കുടുംബത്തിനും ഉണ്ടായിരുന്നു.

ദേഷ്യം വരുമ്പോള്‍ സന്ധ്യയുടെ ഭാവം കണ്ടാണ് അവര്‍ക്ക് അത്തരം ഒരു സംശയം ഉണ്ടായത്. എന്നാല്‍ സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും അല്ലി പറയുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിനെ കൊല്ലാന്‍ സന്ധ്യയെ പ്രേരിപ്പിച്ച കാരണം എന്താണെന്നാണ് ഇനി അറിയേണ്ടത്.

Related Articles
Next Story
Share it