വയനാട് ഉരുള്‍പൊട്ടല്‍: പുനര്‍നിര്‍മാണത്തിന് 529.50 കോടി രൂപയുടെ വായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട് മുണ്ടക്കൈ, ചൂരല്‍മല മേഖലകളുടെ പുനര്‍നിര്‍മാണത്തിന് 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ടൗണ്‍ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കായി 529.50 കോടി രൂപയുടെ കാപെക്സ് വായ്പയാണ് കേന്ദ്രം അനുവദിച്ചത്. ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ പുനര്‍ നിര്‍മിക്കാന്‍ കേരളം സഹായം ആവശ്യപ്പെട്ടിരുന്നു. അതിന് പകരമായാണ് കേന്ദ്രം വായ്പ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്ക് നല്‍കുന്ന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്.

2024 -25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണമെന്നും കേന്ദ്രം നല്‍കിയ കത്തില്‍ പറയുന്നു. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്ത് പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങളുടെ പ്രതികരണം. അനുവദിച്ച പദ്ധതികളില്‍ നിന്നു മാറി ഏതെങ്കിലും തരത്തില്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കുമെന്നും കത്തില്‍ പറയുന്നു. ആവര്‍ത്തനപദ്ധതികള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

ഈ സാഹചര്യത്തില്‍ മാര്‍ച്ച് 31ന് മുന്‍പായി പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി റീഇംപേഴ്സ്മെന്റിന് സമര്‍പ്പിക്കേണ്ടി വരുമോ എന്ന ആശങ്ക നിലവിലുണ്ട്. അങ്ങനെയാണെങ്കില്‍ കേന്ദ്രം നല്‍കിയ വായ്പ പുനര്‍നിര്‍മാണത്തിന് എത്രത്തോളം സഹായകരമാകുമെന്നതില്‍ വ്യക്തതയില്ല.

പുനര്‍നിര്‍മാണത്തിനായി 535 കോടിയുടെ 16 പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഇതിനു മറുപടിയായി ഈ മാസം 11നാണ് ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് വായ്പ അനുവദിച്ച് അറിയിപ്പു ലഭിച്ചത്. പുനരധിവാസത്തിനായി സംസ്ഥാനം പണികഴിപ്പിക്കുന്ന പൊതുകെട്ടിടങ്ങള്‍, അവിടേക്കുള്ള റോഡുകളുടെ നിര്‍മാണം തുടങ്ങിയവയാണ് 16 പദ്ധതികളിലായി സംസ്ഥാനം സമര്‍പ്പിച്ചിരുന്നത്.

വയനാട് പുനര്‍നിര്‍മാണത്തിനായി 2000 കോടിയുടെ പ്രത്യേക പദ്ധതി സഹായമാണ് സംസ്ഥാന സര്‍ക്കര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് കാപെക്സ് വായ്പയായി പണം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

പദ്ധതികളും അനുവദിച്ച തുകയും

1. നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളിലെ ടൗണ്‍ഷിപ്പില്‍ പുനരധിവാസത്തിന് പൊതുകെട്ടിടങ്ങളുടെ നിര്‍മാണം - 111.32 കോടി

2. ജിഎല്‍പിഎസ് എട്ടാം നമ്പര്‍ പാലവും അപ്രോച്ച് റോഡും - 7 കോടി

3. ചൂരല്‍മല പാലം നിര്‍മാണം - 38 കോടി

4. ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണം - 87.24 കോടി

5. പുന്നപ്പുഴ നദിയില്‍ 8 കി.മീ ഭാഗത്ത് ഒഴുക്ക് ക്രമീകരിക്കല്‍ - 65 കോടി

6. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ - 21 കോടി

7. മുട്ടില്‍ മേപ്പാടി റോഡ് നവീകരണം - 60 കോടി

8. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ഡിഡിഎംഎ കോംപ്ലക്സ് ഉള്‍പ്പെടെ ഡി ബ്ലോക്ക് നിര്‍മാണം - 30 കോടി

9. പുഞ്ചിരിമട്ടം - വനറാണി പാലവും അപ്രോച്ച് റോഡും - 7

10. ചൂരല്‍മല-അട്ടമല റോഡ് - 9 കോടി

11. വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മാണം - 12 കോടി

12. ജില്ലയില്‍ വിവിധോദ്ദേശ്യ ഷെല്‍റ്ററുകളുടെ നിര്‍മാണം - 28 കോടി

13. എല്‍സ്റ്റോണ്‍ ടൗണ്‍ഷിപ്പില്‍ 110 കെവി സബ് സ്റ്റേഷന്‍ - 13.50 കോടി

14. രോഗബാധിതര്‍ക്കുള്ള കെട്ടിട നിര്‍മാണം - 15 കോടി

15 കാരപ്പുഴ ജലശുദ്ധീകരണ പ്ലാന്റ് - 22.50 കോടി

16. അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ 6 ഹെലിപ്പാഡുകളുടെ നിര്‍മാണം - 9 കോടി

Related Articles
Next Story
Share it