കാണാതായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി

പിതാവ് റസാഖുമായി യുവാവ് ഫോണില്‍ സംസാരിച്ചു.

മലപ്പുറം: കൊടുവള്ളിയിലെ വീട്ടില്‍ നിന്നും ഒരുസംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ ഒടുവില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നുമാണ് കാണാതായി അഞ്ചാം ദിവസം അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. പിതാവ് റസാഖുമായി യുവാവ് ഫോണില്‍ സംസാരിച്ചു.

തട്ടിക്കൊണ്ടുപോയ സംഘം അന്നൂസിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇത്തരത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ അന്നൂസിനെ കൊണ്ടോട്ടിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

യുവാവിനെ കൊടുവള്ളിയിലേക്കെത്തിക്കും. അന്നൂസുമായി സംഘം പലയിടങ്ങളിലേക്കും സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നത്.

അന്നൂസില്‍ നിന്ന് മൊഴിയെടുത്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ചുള്ള വ്യക്തമായ വിവരം പുറത്തുവരികയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. മകനെ കണ്ടെത്തിയതില്‍ സന്തോഷമെന്ന് അന്നൂസിന്റെ പിതാവ് റഷീദ് പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം മകനെ കൊടുവള്ളിയില്‍ എത്തിക്കുമെന്നാണ് ഡി.വൈ.എസ്.പി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അന്നൂസ് റോഷനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. അന്നൂസിന്റെ സഹോദരന്‍ അജ് മല്‍ റോഷന്‍ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അന്നൂസിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.

പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.

Related Articles
Next Story
Share it