യഥാസമയം വാക്‌സിനെടുത്തിട്ടും സംസ്ഥാനത്ത് വീണ്ടും പേവിഷബാധ; 7 വയസുകാരി എസ്.എ.ടി ആശുപത്രിയില്‍

കുട്ടിയുടെ നില ആശങ്കാജനകമെന്ന് അധികൃതര്‍

തിരുവനന്തപുരം: യഥാസമയം വാക്സിനെടുത്തിട്ടും സംസ്ഥാനത്ത് പേവിഷ ബാധയേല്‍ക്കുന്നത് ആവര്‍ത്തിക്കുന്നു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ 7 വയസുകാരിക്കാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ആശങ്കാജനകമെന്നാണ് അധികൃതര്‍ പറയുന്നത്.

ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ കടിച്ചത്. ഉടന്‍ തന്നെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ഐ.ഡി.ആര്‍.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്റി റാബിസ് സിറവും നല്‍കിയിരുന്നു.

പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍വി നല്‍കി. ഇതില്‍ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രില്‍ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോള്‍ പരിശോധിച്ചതോടെയാണ് പേവിഷ ബാധയേറ്റെന്ന് സ്ഥിരീകരിക്കുന്നത്.

ഇതോടെ മാതാപിതാക്കള്‍ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.പിന്നാലെ ആരോഗ്യസ്ഥിതി മോശമായതോടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചത്. യഥാസമയം വാക്‌സിനെടുത്തതിനാല്‍ പേവിഷ ബാധയേല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതുകൊണ്ടുതന്നെ കടിച്ച പട്ടിക്ക് എന്ത് സംഭവിച്ചു എന്ന കാര്യം ആരും അന്വേഷിച്ചുമില്ല. പെണ്‍കുട്ടിക്ക് പേവിഷബാധ ഏറ്റതോടെ പ്രദേശത്ത് മറ്റാര്‍ക്കെങ്കിലും നായയുടെ കടിയേറ്റോ എന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പേവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് ആറ് പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. വാക് സിനെടുത്തവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

മാര്‍ച്ച് 29 നാണ് സിയയ്ക്ക് നായയുടെ കടിയേല്‍ക്കുന്നത്. പെരുന്നാള്‍ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കേളേജിലും എത്തിച്ചു. പ്രതിരോധ വാക്‌സിന്‍ നല്‍കി. മുറിവ് ഉണങ്ങി വരുന്നതിനിടെ പനി ബാധിച്ചു. പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളില്‍ മുറിവേറ്റിരുന്നു.കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിലും പിഴവ് സംഭവിച്ചതായി കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് 2021 ല്‍ പേവിഷബാധയേറ്റ് 11 പേരായിരുന്നു മരിച്ചത്. 2022 ല്‍ 27 പേര്‍. 2023 ല്‍ 25 പേര്‍. 2024 ല്‍ 26 പേര്‍. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 പേരാണ് മരിച്ചത്. ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്.

ഇതില്‍ വാക്‌സിനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. നായ കടിച്ചാല്‍ ആദ്യ മിനിറ്റുകള്‍ അത്യധികം പ്രധാനമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്‌സിനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles
Next Story
Share it