മലപ്പുറത്ത് മരിച്ച 17 കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു
പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച 17 കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹത്തില്‍ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. മങ്കട സ്വദേശിനിയായ പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് നടന്നത്.
സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു. ഈ മാസം ഒന്നിനാണ് പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസം 28-ന് ആണ് പെണ്‍കുട്ടി ചികിത്സയ്‌ക്കെത്തിയത്.
എന്താണ് നിപ വൈറസ് ?
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. 2018 മെയ് മാസത്തിലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേര്‍ക്കാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജീവന്‍ നഷ്ടമായത്.
രോഗലക്ഷണങ്ങള്‍
അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും സാധ്യതയുണ്ട്.