കൊച്ചി: കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് പോലീസ് റിപോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗീകബന്ധത്തിലേര്പ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കളത്തൂപ്പുഴയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ നല്കിയ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.
ഉഭയകക്ഷി ബന്ധമായിരുന്നുവെന്നും ബന്ധുക്കളുടെ പ്രേരണയാലും അപ്പോഴത്തെ മാനസികനില കാരണവുമാണ് പരാതി നല്‍കിയതെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 77 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് കോടതി കോടതി ജാമ്യം അനുവദിച്ചു. യുവതിയുടെ സത്യവാങ്മൂലത്്തില് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശവും നല്കി. 77 ദിവസം പ്രതി ജയിലില്‍ കിടന്നുവെന്നും ഇത് അന്യായ തടങ്കലായി കണക്കാക്കേണ്ടി വരുമെന്നും പ്രതിയുടെ പ്രവര്‍ത്തി സാന്മാര്‍ഗികമല്ലെങ്കിയും നിയമവിരുദ്ധമല്ലെന്നും കോടതി വിലയിരുത്തി.
കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരുന്ന ആരോഗ്യ പ്രവര്‍ത്തര്‍ക്കാകെ കളങ്കം ചാര്‍ത്തിയ സംഭവമായിരുന്നു യുവതിയുടെ പരാതിയെന്നും പത്രമാധ്യമങ്ങള്‍ ആ വാര്‍ത്തക്ക് അത്രമേല്‍ പ്രാധാന്യം നല്‍കിയെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് പറഞ്ഞു. അതിനാല്‍ പോലീസ് മേധാവിയുടെ ഈ റിപ്പോര്‍ട്ടിനും മാധ്യമങ്ങള്‍ അതേ പ്രാധാന്യം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. രാവും പകലുമില്ലാതെ കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തിയ സംഭവത്തിന് ഒരളവുവരെ പരിഹാരം ലഭിക്കാനാണ് പോലീസ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്. കോടതി ഉത്തരവില്‍ പറഞ്ഞു.
ക്വാറന്റീനിലായിരുന്ന യുവതിയെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തി കെട്ടിയിട്ടു പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതേതുടര്‍ന്ന് കൊല്ലം കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിനെ ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടിരുന്നു.