ഉദുമ ഹോം സ്‌റ്റേയിലെ അതിക്രമം; നിയമനടപടിയുമായി മുന്നോട്ടെന്ന് യുവതി; പ്രതികളില്‍ ഒരാള്‍ മുമ്പും കുറ്റാരോപിതന്‍

ഉദുമ: ഹോം സ്‌റ്റേയിലുണ്ടായ അതിക്രമത്തില്‍ നിയമനടപടിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് യുവതി ഉത്തരദേശത്തിനോട് വ്യക്തമാക്കി. സംഭവത്തില്‍ ഇപ്പോഴും ഞെട്ടലിലാണ്. നിരവധി സ്ഥാപനങ്ങളുടെ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണ്. ഇതിനെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയില്ല. സംഭവം ഉണ്ടായ ശേഷം ഹോം സ്‌റ്റേയുടെ ഉടമയെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും അയാളുടെ പ്രതികരണം ഏറെ ഞെട്ടലുണ്ടാക്കി. അതിക്രമം കാണിച്ചവരെ പിന്തുണക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. ഹോം സ്‌റ്റേയില്‍ വന്ന അതിഥിക്കുണ്ടായ മോശം അനുഭവത്തില്‍ അതിഥിയെ പിന്തുണയ്ക്കുന്നതിന് പകരം പ്രതികളെ സഹായിക്കുന്ന പോലെയായിരുന്നു പെരുമാറ്റമെന്നും യുവതി പറഞ്ഞു.

സംഭവത്തില്‍ രണ്ട് പേര്‍ റിമാന്‍ഡിലാണ്. പാക്യാര കുന്നുമ്മലിലെ മുഹമ്മദ് ഇര്‍ഷാദ്(28), എരോല്‍ ഹൗസിലെ എന്‍.എസ് അബ്ദുല്ല(29) എന്നിവരെയാണ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്.

മുഹമ്മദ് ഇര്‍ഷാദ് നേരത്തെ ഒരു കൊലപാതക കേസില്‍ കുറ്റാരോപിതനായിരുന്നുവെന്ന് പോലീസ് പറഞ്ഞു . ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള എട്ട് പേരെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണനയിലാണ്.

തിങ്കളാഴ്ച രാത്രിയാണ് ഉദുമയിലെ സ്വകാര്യ ഹോംസ്‌റ്റേയില്‍ കൊളാബ് പ്രമോഷന് വേണ്ടി താമസിക്കാനെത്തിയ യുവതിക്ക് നേരെ അനിഷ്ട സംഭവങ്ങളുണ്ടായത്. മുഹമ്മദ് ഇര്‍ഷാദും അബ്ദുല്ലയും അര്‍ധരാത്രിയില്‍ യുവതിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.ഭീഷണി തുടര്‍ന്നതോടെ യുവതി നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് പ്രതികള്‍ യുവതി താമസിച്ചിരുന്ന മുറിയുടെ വാതിലില്‍ മുട്ടുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യുവതി നേരിട്ട അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ സ്വന്തം അക്കൗണ്ട് വഴിയാണ് പുറത്തറിയിച്ചത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it