ദേവികയ്ക്ക് നാട് കണ്ണീരോടെ വിട നല്‍കി; ആത്മഹത്യയ്ക്കുള്ള കാരണം കണ്ടെത്താന്‍ പൊലീസ്

ചൊവ്വാഴ്ച രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു

ബന്തടുക്ക: ചൊവ്വാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ബന്തടുക്ക ഉന്തത്തടുക്കയിലെ ദേവികയ്ക്ക്(15) നാട് കണ്ണീരോടെ വിടനല്‍കി. ചൊവ്വാഴ്ച രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ദേവികയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്തടുക്കയിലെ സിപിഎം ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി പേരാണ് ഒരുനോക്ക് കാണാന്‍ എത്തിയത്. ദേവികയുടെ സഹപാഠികളും അധ്യാപകരും സങ്കടം സഹിക്കാനാകാതെ വിതുമ്പുകയായിരുന്നു.

കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 10ാംതരം വിദ്യാര്‍ഥിനിയായ ദേവികയെ കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയനിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. ദേവികയുടെ പിതാവ് സതീശന്‍ ആറുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. മാതാവ് സവിത ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപത്ത് കഞ്ഞി ഹോട്ടല്‍ നടത്തിവരികയാണ്.

പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് ദേവിക മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നവമാധ്യമങ്ങളില്‍ സജീവമായിരുന്ന ദേവികയുടെ ഫോണ്‍ അടക്കം പൊലീസ് പരിശോധിക്കും.

Related Articles
Next Story
Share it