പള്ളി പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച കേസില്‍ മലപ്പുറം സ്വദേശി റിമാണ്ടില്‍

മലപ്പുറം മുന്നിയൂര്‍ സ്വദേശി അബൂബക്കറിനെയാണ് കോടതി റിമാണ്ട് ചെയ്തത്

ബദിയടുക്ക: പള്ളി പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മലപ്പുറം മുന്നിയൂര്‍ സ്വദേശി അബൂബക്കറി(51) നെയാണ് കോടതി റിമാണ്ട് ചെയ്തത്. പൈക്കയിലെ മദ്രസ അധ്യാപകന്‍ റാസ ബഖാഫിയുടെ കാറിനാണ് ഇയാള്‍ തീകൊളുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മലപ്പുറത്ത് വെച്ച് അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കാണ് പൈക്ക ജുമാ മസ്ജിദിന് സമീപം നിര്‍ത്തിയിട്ട കാറിന് പ്രതി തീകൊളുത്തിയത്.

ജുമാ മസ്ജിദിലെ മുന്‍ ജീവനക്കാരനായ ഇയാള്‍ ജോലിയില്‍ നിന്നും പുറത്താക്കിയ വിരോധത്തിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ബൈക്കില്‍ കാഞ്ഞങ്ങാടെത്തി അവിടെ നിന്ന് മലപ്പുറത്തേക്ക് പോകുവാനായിരുന്നു നീക്കം. അതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൈക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. അവിടെ രണ്ട് ദിവസം തങ്ങിയതിന് ശേഷമാണ് മലപ്പുറത്തേക്ക് ട്രെയിന്‍ കയറിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചുവെങ്കിലും ഫോണ്‍ ഓഫായതിനാല്‍ പ്രതിയുടെ നീക്കം മനസ്സിലായില്ല. എന്നാല്‍ മലപ്പുറത്ത് ട്രെയിന്‍ ഇറങ്ങിയതോടെ ഫോണ്‍ ഓണ്‍ ചെയ്തു. തുടര്‍ന്ന് എസ്.ഐ ഉമേശ് കെ.ആര്‍, എ എസ്. ഐ പ്രസാദ്, സി.പി.ഒ മാരായ ആരിഫ്, ശ്രീനേഷ് എന്നിവര്‍ അടങ്ങിയ സംഘം കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ വീട്ടിലെത്തി അബുബക്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it