തളങ്കര സ്വദേശിനിയുടെ സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയത് നിരവധി പേര്‍; പ്രതി പിടിയിലായത് മുംബൈ വിമാനത്താവളത്തില്‍

രണ്ടാം പ്രതിയായ കാസര്‍കോട് മുട്ടത്തൊടിയിലെ ബി.എം മുഹമ്മദ് സാബിര്‍ ഒളിവിലാണ്

കാസര്‍കോട്: കാസര്‍കോട് സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായ തളങ്കര സ്വദേശിനി യു. സാജിദ(34)യുടെ സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയത് നിരവധി പേര്‍. കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി പേരുടെ പണം തട്ടിപ്പിലൂടെ സാജിദ കൈക്കലാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് സാജിദയെ പിടികൂടിയത്.

കേസിലെ രണ്ടാം പ്രതിയായ കാസര്‍കോട് മുട്ടത്തൊടിയിലെ ബി.എം മുഹമ്മദ് സാബിര്‍ (32) ഒളിവിലാണ്. ബാങ്ക് അക്കൗണ്ടുകള്‍ കൈക്കലാക്കിയാണ് സാജിദയും സാബിറും തട്ടിപ്പ് നടത്തിയത്. 2024 മാര്‍ച്ച് മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബര്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം വിനിമയം ചെയ്തുവെന്നാണ് പരാതി. ബാങ്ക് അക്കൗണ്ടും എ.ടി.എം കാര്‍ഡും അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറും കൈക്കലാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ നിരവധി പേരുടെ അക്കൗണ്ട് ഈ രീതിയില്‍ കൈവശപ്പെടുത്തി തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി വ്യക്തമായി. ഇരുവരെയും പിടികൂടുന്നതിന് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയതിന്റെ അടിസ്ഥാനത്തില്‍ സാജിദ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ തടഞ്ഞു വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ ചുമതലയുള്ള യു പി വിപിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രേമരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ നജ്‌ന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Related Articles
Next Story
Share it