ഷൂസ് ധരിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; 6 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ആദൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂണ്‍ 20 ന് ആണ് സംഭവം നടന്നത്

മുള്ളേരിയ: ഷൂസ് ധരിച്ച് സ്‌കൂളിലെത്തിയതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തുടര്‍ച്ചയായി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ആദൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്‌കൂളിലെ ആന്റി റാഗിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം റാഗിംഗിനെതിരായ വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജൂണ്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മര്‍ദ്ദനമേറ്റ സംഭവം ഭയം കാരണം കുട്ടി ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. രണ്ട് ദിവസത്തിന് ശേഷം വേദന കാരണം കഴുത്തനക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ കുട്ടി വിവരം വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആദൂര്‍ പൊലീസിലും സ്‌കൂള്‍ പ്രിന്‍സിപ്പലിനും പരാതി നല്‍കി.

പൊലീസ് നിര്‍ദ്ദേശപ്രകാരം സ്‌കൂളിലെ ആന്റി റാഗിംഗ് കമ്മിറ്റി ചേര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. ഇതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്ലസ് വണ്‍ ക്ലാസ് തുടങ്ങി രണ്ടാംദിവസമാണ് കുട്ടിയെ മര്‍ദ്ദിച്ചത്. രാവിലെ ഇന്റര്‍വെല്‍ സമയത്തും ഉച്ചയ്ക്ക് സ്‌കൂളിനടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ വെച്ചും ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ ക്ലാസില്‍ കയറിയും ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ഇതേ ദിവസം മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കയ്യൊടിച്ചിരുന്നു. ഈ കേസില്‍ പ്രതികളായ രണ്ടുപേര്‍ ഇപ്പോഴത്തെ കേസിലും പ്രതികളാണ്. ആദ്യത്തെ കേസില്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെയുള്ളത്. റാഗിങ്ങിനെതിരായ വകുപ്പ് ആദ്യ കേസിലും ചേര്‍ത്തിരുന്നു. രണ്ട് കേസുകളിലുമായി പ്രതികളായ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

Related Articles
Next Story
Share it