എന്ന് തുറക്കും തെക്കില്‍ പാത; 'വട്ടം കറങ്ങി' യാത്രക്കാര്‍

ചട്ടഞ്ചാലില്‍ നിന്ന് ചെര്‍ക്കള വഴി വിദ്യാനഗര്‍ ഭാഗത്തേക്കും ബന്തടുക്ക ഭാഗത്തേക്കും പോകേണ്ടവരാണ് ഇപ്പോള്‍ യാത്രാ ദുരിതം നേരിടുന്നത്.

കാസര്‍കോട്: കനത്ത മഴയില്‍ ബേവിഞ്ചയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ച തെക്കില്‍ ദേശീയപാത എന്ന് തുറക്കുമെന്നതില്‍ ആശങ്ക. ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും ദീര്‍ഘദൂര ബസ്സുകളൊക്കെ ചന്ദ്രഗിരി വഴിയാണ് ഗതാഗതം നടത്തുന്നത്. ഇതോടെ ഇതുവഴി യാത്ര ചെയ്യേണ്ട യാത്രക്കാരും പെരുവഴിയിലായി. ഒറ്റ ബ്സ്സില്‍ നേരിട്ട് എത്തിയിരുന്നവര്‍ക്ക് ഇപ്പോള്‍ രണ്ട് ബസ്സിനെ ആശ്രയിക്കണം. ചട്ടഞ്ചാലില്‍ നിന്ന് ചെര്‍ക്കള വഴി വിദ്യാനഗര്‍ ഭാഗത്തേക്കും ബന്തടുക്ക ഭാഗത്തേക്കും പോകേണ്ടവരാണ് ഇപ്പോള്‍ യാത്രാ ദുരിതം നേരിടുന്നത്. വിദ്യാനഗര്‍ സിവില്‍ സ്‌റ്റേഷന്‍, കോടതി, ഗവണ്‍മെന്റ് കോളേജ് , സ്‌കൂളുകള്‍, പഞ്ചായത്ത് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് നിത്യവും ഇതുവഴി വന്നിരുന്ന യാത്രക്കാരുടെ യാത്രാ ക്ലേശം രൂക്ഷമായി. ചട്ടഞ്ചാലില്‍ നിന്ന് ദേളി വഴി ചുറ്റി കാസര്‍കോട് എത്തിയാണ് ഇപ്പോള്‍ ഈ ഭാഗങ്ങളിലുളളവര്‍ .യാത്ര ചെയ്യുന്നത്. കാസര്‍കോട് നിന്ന് മറ്റൊരു ബസ്സ് കയറി വീണ്ടും യാത്ര ചെയ്ത് വേണം വിദ്യാനഗര്‍ ഭാഗത്തേക്കെത്താന്‍. വൈകുന്നേരങ്ങളില്‍ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് , കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള ബസ്സുകളില്‍ തിരക്കും കൂടി. വിദ്യാനഗറില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ ചന്ദ്രഗിരി പാതയെയാണ് ആശ്രയിക്കുന്നത്. പൊയിനാച്ചി ഭാഗത്തേക്കുള്ളവരുടെ അവസ്ഥയും ഇതുതന്നെ.

കഴിഞ്ഞ ജൂണ്‍ 16നാണ് ദേശീയപാത 66ല്‍ തെക്കില്‍ ഭാഗത്ത് മണ്ണിടിഞ്ഞത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കുകയായിരുന്നു. മഴ മാറിയാല്‍ മാത്രമേ മണ്ണ് നീക്കാനാവൂ എന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്. തെക്കില്‍ ഭാഗത്ത് ഇടക്കിടെയുണ്ടാവുന്ന മണ്ണിടിച്ചില്‍ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജനപ്രതിനിധികളും നാട്ടുകാരും നേരത്തെ തന്നെ നിര്‍മാണ കമ്പനി മേഘക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിര്‍മാണ പ്രവൃത്തികളിലെ അശാസ്ത്രീയത വെളിപ്പെട്ടതിനാല്‍ മേഘ കണ്‍സ്ട്രക്ഷന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുവഴിയുള്ള ദേശീയപാത പുനര്‍നിര്‍മാണം സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

പാര്‍ശ്വ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടര്‍

കാസര്‍കോട്: മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച ദേശീയപാത 66 ബേവിഞ്ചയില്‍ പാര്‍ശ്വസംരക്ഷണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍മ്മാണ കരാര്‍ കമ്പനിക്ക് ഉത്തരവ് നല്‍കി. പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നാല് ദിവസം കൂടി വേണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടറെ ദേശീയപാതാ നിര്‍മ്മാണ പ്രതിനിധികള്‍ അറിയിച്ചു. ദേശീയപാത അതോറിറ്റി റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഗതാഗതം പുനരാരംഭിക്കാനാവൂ. റിപ്പോര്‍ട്ട് ലഭിച്ചാല്‍ അഞ്ച് ദിവസത്തിനകം ഗതാഗതം പുനരാരംഭിക്കാന്‍ ആകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നിധീഷ് ബാലന്‍
നിധീഷ് ബാലന്‍ - ഓണ്‍ലൈന്‍ എഡിറ്റര്‍, ഉത്തരദേശം ഓണ്‍ലൈന്‍  
Related Articles
Next Story
Share it