'ഓപ്പറേഷന്‍ ധൂമം'; സ്‌കൂള്‍ പരിസരത്ത് നിന്ന് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

2000 രൂപ പിഴയിട്ടു

കാസര്‍കോട്: ഓപ്പറേഷന്‍ ധൂമം എന്ന പേരില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ് ഡില്‍ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. കേന്ദ്ര പുകയില നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലയില്‍ വ്യാഴാഴ്ച സംയുക്ത പരിശോധന നടത്തിയത്. നീലേശ്വരം ബ്ലോക്ക് തല സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ചായ്യോത്ത് മേഖലയില്‍ വിവിധ സ്ഥാപനങ്ങള്‍ പരിശോധിച്ചു.

രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കടയില്‍ നടത്തിയ പരിശോധനയില്‍ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു. 2000 രൂപ പിഴയിടുകയും ചെയ്തു. നിയമത്തിന്റെ ഭാഗമായ ബോര്‍ഡ് വെക്കാത്തതിനാണ് കടയുടമയ്ക്ക് പിഴ ഇട്ടത്. കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം വിദ്യാലയങ്ങള്‍ക്ക് നൂറ് വാര ചുറ്റളവില്‍ പുകയില വില്‍പ്പന നടത്താന്‍ പാടുള്ളതല്ല.

പരിശോധനയില്‍ നീലേശ്വരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അജിത് സി ഫിലിപ്പ്, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എ.വി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് എന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍ കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രുതി ബി, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പ്രസാദ്, പ്രജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിസാമുദ്ദീന്‍, ശൈലേഷ്, രാജീവന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രാജീവന്‍, സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it