സ്ഥലംമാറ്റം കിട്ടിയ ഫോറന്‍സിക് സര്‍ജന് പകരം നിയമനമായില്ല; ജനറല്‍ ആസ്പത്രിയിലെ 24മണിക്കൂര്‍ പോസ്റ്റ് മോര്‍ട്ടം അനിശ്ചിതത്വത്തില്‍

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നിരന്തരമായ പോരാട്ടത്തെ തുടര്‍ന്നാണ് 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടത്തിന് ജനറല്‍ ആസ്പത്രിയില്‍ സൗകര്യം ഒരുക്കിയത്

കാസര്‍കോട്: 24 മണിക്കൂര്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ സൗകര്യമുള്ള കേരളത്തിലെ ഏക ആസ്പത്രിയായ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം അനിശ്ചിതത്വത്തില്‍. അഞ്ചോളം ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 2 ഫോറന്‍സിക് സര്‍ജന്‍മാരാണ് ഉണ്ടായിരുന്നത്. അതില്‍ ഒരു ഫോറന്‍സിക് സര്‍ജന്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയതിനെ തുടര്‍ന്ന് പോയി.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നിരന്തരമായ പോരാട്ടത്തെ തുടര്‍ന്നാണ് 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടത്തിന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സൗകര്യം ഒരുക്കിയത്. സംസ്ഥാനത്തെ ഏക ആസ്പത്രിയാണിത്. സ്ഥലം മാറിപ്പോയ ഫോറന്‍സിക് സര്‍ജന് പകരം ഇതുവരെ സര്‍ക്കാര്‍ ഫോറന്‍സിക് സര്‍ജനെ നിയമിച്ചിട്ടില്ല. ഇപ്പോള്‍ 24 മണിക്കൂര്‍ കഴിഞ്ഞാലും പോസ്റ്റുമോര്‍ട്ടം വൈകുന്നു എന്ന വിവാദവും പ്രതിഷേധവും ഉയരുകയാണ്.

സ്ഥലം മാറിയ ഡോ. റേച്ചല്‍ മൂന്ന് വര്‍ഷത്തിലധികമായി ജില്ലയില്‍ സേവനമനുഷ്ടിച്ചിരുന്നു. ടാറ്റ ആസ്പത്രിയിലും സേവനം ചെയ്തിരുന്നു. ജനറല്‍ ആസ്പത്രിയിലെ ഫോറന്‍സിക് സര്‍ജനായിരിക്കെയാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റമുണ്ടായത്. ജനറല്‍ ആസ്പത്രിയില്‍ രാത്രിയും പകലും നല്ല രീതിയില്‍ പോസ്റ്റുമോര്‍ട്ടം തുടരുന്നതിനിടയിലാണ് സ്ഥലം മാറ്റം.

ആസ്പത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ഡോ. ജമാല്‍ അഹ്‌മദ്, ഫോറന്‍സിക് സര്‍ജന്‍ ഡോ. അംജദ് കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ജനറല്‍ ആസ്പത്രിയില്‍ മികച്ച പോസ്റ്റ്മോര്‍ട്ടം ടീം പ്രവര്‍ത്തിച്ചിരുന്നു. പകരം ആളെ നിയമിക്കാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it