'ആദ്യം വിറക് കൊണ്ട് അടിച്ചുവീഴ്ത്തി; പിന്നെ കഴുത്തുഞെരിച്ച് കൊന്ന് തീയിട്ടു'; വോര്‍ക്കാടി കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ദാരുണമായ കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. അമ്മ ഹില്‍ഡ ഡിസൂസയെ കൊലപ്പെടുത്താന്‍ കാരണം ആവശ്യപ്പെട്ട പണം ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നുവെന്നാണ് മകന്‍ മെല്‍വിന്റെ മൊഴി. മദ്യപിച്ച് വീട്ടില്‍ സ്ഥിരം ശല്യമുണ്ടാക്കുന്ന ശീലമായിരുന്നു മെല്‍വിന്റേത്. തന്റെ വിവാഹം നടത്താന്‍ എട്ട് ലക്ഷം രൂപ പ്രതി ഹില്‍ഡ ഡിസൂസയോട് ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതിനാല്‍ വിവാഹ ശേഷം സ്വത്തുക്കള്‍ തന്റെ പേരില്‍ എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടു. ഇതിനും ഹില്‍ഡ വഴങ്ങിയില്ല. ഇതാണ് പ്രതിയെ ഹീനമായ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് മെല്‍വിന്‍ വിറക് കഷ്ണം കൊണ്ട് ആദ്യം അമ്മ ഹില്‍ഡയുടെ തലക്കടിച്ചു. താഴെ വീണ ഹില്‍ഡയെ കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറുകളും ചപ്പുചവറുകളും കൂട്ടിയിട്ട് തീയിട്ട് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധു ലോലിതയെയും പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മെല്‍വിന് പണം നല്‍കുന്നതില്‍ നിന്നും ലോലിത ഹില്‍ഡയെ നിരുത്സാഹപ്പെടുത്തുന്നതായിരുന്നു ഇതിന് പ്രകോപനമായത്. നാല്പത് ശതമാനത്തിലധികം പൊള്ളലേറ്റ ലോലിത മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ലോലിതയുടെ മൊഴി വ്യാഴാഴ്ച വൈകീട്ട് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.
കൊലപാതകത്തിന് ശേഷം പ്രതി മെല്‍വിന്‍ മംഗളൂരുവിലേക്ക് കടന്നുകളയുകയായിരുന്നു. ഇവിടെ നിന്ന് മെല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന കൊല്ലൂരിലെ ക്വാറിയിലെത്തി ഒളിച്ചിരിക്കുകയായിിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊ്‌ക്കേഷന്‍ പന്തുടര്‍ന്നാണ് പൊലീ്‌സ് നീങ്ങിയത്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ അനൂപ് കുമാറിന്റെ നിര്‍ദേശ പ്രകാരം മഞ്ചേശ്വരം എസ്.ഐ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് മെല്‍വിനെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.