സഞ്ചാരികളെ മാടി വിളിക്കാന്‍ മഞ്ഞംപൊതിക്കുന്ന്: ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

കാഞ്ഞങ്ങാട്: ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഏറെ ശ്രദ്ധേയമായ മഞ്ഞംപൊതിക്കുന്നില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജില്ലയിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് വികസന പദ്ധതിയാണ് ഇവിടെ യാഥാര്‍ഥ്യമാവാന്‍ പോകുന്നത്. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുക.കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞുംപൊതിക്കുന്നില്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ സഞ്ചാരികള്‍ക്ക് സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള ഏറ്റവും മികച്ച ഇടമായി ഇവിടം മാറും. ദേശീയപാതയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന മഞ്ഞുംപൊതിക്കുന്നില്‍ നിന്നുള്ള സൂര്യോദയവും അസ്തമയക്കാഴ്ച്ചയും നയനാനന്ദകരമാണ്. അടിസ്ഥാനസൗകര്യവികസനവും സൗന്ദര്യവത്ക്കരണപ്രവൃത്തികളും പൂര്‍ത്തിയാകുന്നതോടെ അറബികടലും അരയിപുഴയും കണ്ടാസ്വദിക്കാന്‍ ഇവിടെ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. 3.60 കോടി രൂപയുടെ മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്.

മൂന്നു വര്‍ഷം മുമ്പ് സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയുടെ നിര്‍മ്മാണം സാങ്കേതിക കാരണങ്ങളാല്‍ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. പ്രാരംഭഘട്ടത്തില്‍ സ്വാഗതകമാനം, ആംഫി തിയേറ്റര്‍, വ്യൂയിങ് പ്ലാറ്റ്ഫോം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഭക്ഷണശാലകള്‍, സെല്‍ഫി പോയിന്റ്, ടോയ്ലറ്റ്, മഴവെള്ള സംഭരണി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എറണാകുളത്തെ സങ്കല്‍പ്പ് ആര്‍ക്കിട്ടെക്റ്റ് ഗ്രൂപ്പാണ് പദ്ധതി രൂപകല്പന ചെയ്തത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സില്‍ക്ക് (സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്) ഏറ്റെടുത്തിരിക്കുന്ന നിര്‍മ്മാണപ്രവൃത്തികള്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it