കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പ്രവൃത്തി വൈകല്‍; നഗരസഭാ സെക്രട്ടറിയോട് ഹാജരാകാന്‍ നിര്‍ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങിലാണ് ഹാജരാകേണ്ടത്

കാഞ്ഞങ്ങാട്: നഗരസഭ ബസ് സ്റ്റാന്റ് യാര്‍ഡ് കോണ്‍ക്രീറ്റിനായി അടച്ചിട്ടതിന് പിന്നാലെ ഓവുചാലില്‍ വീണ് കാല്‍നട യാത്രക്കാരന് പരിക്കേല്‍ക്കാനിടയായ സംഭവത്തിലും പ്രവൃത്തി വൈകുന്ന സാഹചര്യത്തിലും നഗരസഭ സെക്രട്ടറി ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. കമ്മീഷന്‍ ഈ സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് ജൂലൈ 17ന് സെക്രട്ടറിയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങിലാണ് ഹാജരാകേണ്ടത്. യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വശങ്ങളില്‍ ഓവുചാലുണ്ടാക്കാന്‍ കുഴി നിര്‍മിച്ചിരുന്നു. കനത്ത മഴയില്‍ കുഴിയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് തിരിച്ചറിയാന്‍ കഴിയാതെ നിരവധി പേര്‍ വീണിരുന്നു. പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. കേസെടുത്ത കമ്മീഷന്‍ 15 ദിവസത്തിനകം വിശദീകരണ റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നേരിട്ട് ഹാജരാകാനും നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ ഒന്നുമുതലാണ് ബസ് സ്റ്റാന്‍ഡ് യാര്‍ഡ് അടച്ചിട്ടത്. ഒന്നരമാസം വരെ ഒരു പ്രവൃത്തിയും നടത്താതെ വെറുതെയിടുകയായിരുന്നു. ബസുകള്‍ സ്റ്റാന്റില്‍ കയറാത്തതിനെ തുടര്‍ന്ന് മുന്‍വശത്തെ റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നതിനാല്‍ ഇവിടെ കടുത്ത ഗതാഗതക്കുരുക്കും ഉണ്ടായി.

ഒന്നര മാസം പിന്നിട്ടപ്പോഴാണ് പഴയ ടാറിങ് ഇളക്കി മാറ്റിയത്. പിന്നാലെയാണ് ഓവുചാലിന് കുഴിയെടുത്തത്. കുഴിയെടുത്തതിനുശേഷം വെറുതെയിടുകയായിരുന്നു. കനത്ത മഴ വന്നതോടെ കുഴികളില്‍ വെള്ളം നിറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ തിരക്കിട്ട് പ്രവൃത്തികള്‍ തുടങ്ങുകയായിരുന്നു. വേനല്‍ക്കാലത്ത് ജോലികള്‍ ചെയ്യാതെ പിന്നീട് മഴ വന്നതോടെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ തുടങ്ങിയത്.

Related Articles
Next Story
Share it