ജില്ലയിലെ വ്യവസായ മേഖലയിലെ വൈദ്യുതി പ്രതിസന്ധി: പരിഹാരത്തിന് ശ്രമിക്കുമെന്ന് വ്യവസായ വകുപ്പ്‌ ഡയറക്ടര്‍;KSSIA ഓഫീസില്‍ സ്വീകരണം നല്‍കി

കാസര്‍കോട്: ജില്ലയിലെ വ്യവസായ മേഖല നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്ന് വ്യവസായ വകുപ്പ് ഡയറക്ടര്‍ പി.വിഷ്ണുരാജ് പറഞ്ഞു. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ ഓഫീസില്‍ കെ.എസ്.എസ്.ഐ.എ - നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധികളും വ്യവസായികളും ഡയറക്ടറുമായി വെള്ളിയാഴ്ച നടത്തിയ മുഖാമുഖത്തിലാണ് മറുപടി നല്‍കിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത്ത് കുമാര്‍.കെ നേതൃത്വം നല്‍കി.

അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ വ്യവസായ സംരംഭകള്‍ നേരിടുന്ന വൈദ്യുതി പ്രതിസന്ധി യോഗത്തില്‍ ഉന്നയിച്ചു. അനന്തപുരം വ്യവസായ മേഖലയിലെ പവര്‍ സ്റ്റേഷന്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും വൈദ്യുതി കട്ടായാല്‍ ബാക്ക് ഫീഡ് ചെയ്യാനുള്ള യാതൊരു സംവിധാനവും നിലവിലില്ലെന്നും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ ശ്യാം പ്രസാദ് , കെ.എസ്.എസ്.ഐ.എ. ജില്ലാ കമ്മിറ്റിയംഗം കെ.ആര്‍ മനോജ് എന്നിവര്‍ ഡയറക്ടറെ അറിയിച്ചു. മഞ്ചേശ്വരം ഏരിയയില്‍ ഒരു സീ ഫുഡ് പാര്‍ക്ക് സ്ഥാപിക്കണം. മൈലാട്ടി കുമ്പള സീതാംഗോളി ലൈന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ജില്ലയില്‍ ഒരു ലെയ്‌സണ്‍ ഓഫീസറെ നിയമിക്കണമെന്നും ഗ്രാമീണ പ്രദേശമായതിനാല്‍ വ്യവസായ വികസനത്തിന് അനുബന്ധമായ വികസനങ്ങള്‍ ജില്ലയില്‍ ഏറെ നടത്താനുണ്ടെന്നും ഇരുവരും അറിയിച്ചു.

മിക്ക വ്യവസായ എസ്റ്റേറ്റുകളും കാടുപിടിച്ച് കിടക്കുന്നതിനാല്‍ വ്യവസായത്തിനായി സ്ഥലം കിട്ടാത്ത സാഹചര്യമാണെന്നും വ്യവസായം തുടങ്ങാത്ത സ്ഥലങ്ങള്‍ എത്രയും പെട്ടെന്ന് തിരിച്ചു പിടിച്ച് റീഅലോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ ഒരു വര്‍ഷമാണ് വ്യവസായം തുടങ്ങുന്നതിനുള്ള കാലാവധി . വ്യവസായം തുടങ്ങാത്ത സ്ഥലമുടമകളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റപ്രസെന്റേറ്റീവ്‌സിന് അദ്ദേഹം നിര്‍ദേശം നല്‍കി. മൂന്ന് സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് ജില്ലയില്‍ അംഗീകാരം കിട്ടിയതായും രണ്ട് അപേക്ഷകള്‍ പരിഗണനയിലാണെന്നും ഡയറക്ടര്‍ പറഞ്ഞു.

ചീമേനിയില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് തുടങ്ങാന്‍ റംസ് ടെക്നോളജി ബയോഫ്യുവല്‍സ് ഉടമ രാജീവന്‍ വടക്കേടത്ത് സന്നദ്ധത അറിയിച്ചതിനാല്‍ ഇതിനുള്ള പ്രൊപ്പോസല്‍ നല്‍കാന്‍ നിര്‍ദേശിച്ചു.

കെ സ്മാര്‍ട്ട് സൈറ്റില്‍ കോണ്‍ക്രീറ്റ് ബില്‍ഡിംഗിനും ഷീറ്റ് ബില്‍ഡിംഗിനും ഒരേ ലേബര്‍ സെസ് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് വ്യവസായികള്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നുവെന്നും ഉദയന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി നല്‍കാന്‍ ഡയറക്ടര്‍ അറിയിച്ചു.

ഓരോ വ്യവസായ എസ്റ്റേറ്റും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അതാത് എസ്റ്റേറ്റിലെ പ്രതിനിധികള്‍ മുഖാമുഖത്തില്‍ ഉന്നയിച്ചു. കെഎസ്.ഇ.ബി ചെയര്‍മാനുമായും സി.എം.ഡി ഡയറക്ടറുമായി ഒരു കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണമെന്ന് വ്യവസായികള്‍ ഡയറക്റോട് ആവശ്യപ്പെട്ടു.

ആദ്യഘട്ടമെന്നോണം കെ.എസ്.ഇ.ബി യും കെ സമാര്‍ട്ടുമായും ഒരു യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രീമിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

മുഖാമുഖത്തില്‍ കെ.എസ്എസ്.ഐ.എ ജില്ലാ പ്രസിഡന്റ് എസ് രാജാറാം, ജോയിന്റ് സെക്രട്ടറി പ്രസീഷ് കുമാര്‍.എം, മുന്‍പ്രസിഡന്റ് കെ.അഹമ്മദലി, സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദലി റെഡ് വുഡ്, ജില്ലാ കമ്മിറ്റി അംഗ ങ്ങളായ ഉദയന്‍.സി, രത്നാകരന്‍ നമ്പ്യാര്‍, മനോജ്.കെ.ആര്‍, അലി നെട്ടാര്‍, ഉമാവതി, നോര്‍ത്ത് മലബാര്‍ ചെമ്പര്‍ ഓഫ് കൊമേഴ്സസ് ചെയര്‍മാന്‍ എ.കെ.ശ്യാംപ്രസാദ്, കണ്‍വീനര്‍ പ്രസാദ്.എം.എന്‍, മെഹ്‌മൂദ്. ഐ.ഇ, സൈനുള്‍ ആബിദീന്‍, കെ.കെ.ഇബ്രാഹിം (അനന്തപുരം ഓടക്കാലി പ്ലൈവുഡ്), പി.കെ, രാജീവന്‍ വടക്കേടത്ത്, റോഷ്‌നി രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it