കനത്ത മഴയില്‍ എങ്ങും വെള്ളപ്പൊക്കം; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; വീട്ടില്‍ വെള്ളം കയറിയതിനാല്‍ വിവാഹ ചടങ്ങും മാറ്റേണ്ടി വന്നു

ആഞ്ഞുവീശിയ ചുഴലിക്കാറ്റും വ്യാപകമായ നഷ്ടമാണ് വരുത്തിയത്.

കാസര്‍കോട് : കാലവര്‍ഷം കനത്തതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം. ചന്ദ്രഗിരി, മൊഗ്രാല്‍, ഉപ്പള, നീലേശ്വരം, കാര്യങ്കോട് പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ സമീപ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളം കയറിയതിനാല്‍ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശ വാര്‍ഡുകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

കല്ലൂരാവിയിലെ കെ സുധാകരന്‍, സുനിത, പി.സി അബ്ദുറഹ്‌മാന്‍, കെ.കെ മുനീറ തുടങ്ങിയവരുടെ വീടുകളിലും നോര്‍ത്ത് കല്ലൂരാവിയിലെ എം ഷുഹൈബിന്റെ വീട്ടിലും വെള്ളം കയറി. വിവാഹവീട്ടില്‍ വെള്ളം കയറിയതോടെ ചടങ്ങ് ഓഡിറ്റോറിയത്തിലേക്ക് മാറ്റേണ്ടിവന്നു. കല്ലൂരാവി നോര്‍ത്തിലെ യുവതിയുടെ വിവാഹ ചടങ്ങാണ് മാണിക്കോത്ത് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്.

മാവുങ്കാല്‍, പുല്ലൂര്‍ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുല്ലൂരിലെ അടിപ്പാത നിറയെ വെള്ളമാണ്. ദേശീയപാത നിര്‍മ്മാണകരാര്‍ കമ്പനി സര്‍വീസ് റോഡ് നിര്‍മ്മാണം നടത്തിയെങ്കിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടില്ല. ഇതുകാരണം അടിപ്പാതയിലൂടെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പോകാന്‍ കഴിയുന്നില്ല. അടിപ്പാതയിലെ വെള്ളം കാരണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ദുരിതത്തിലാണ്.

പുല്ലൂര്‍ തോട് കരകവിഞ്ഞൊഴുകുന്നതിനാല്‍ സമീപത്തെ വീടുകളിലേക്ക് വെള്ളംകയറി. കേളോത്ത് രണ്ടുഭാഗത്തുമുള്ള വയലുകളും കവിഞ്ഞൊഴുകുന്നതിനാല്‍ ഇരുഭാഗത്തും താമസിക്കുന്നവരുടെ വഴിയടഞ്ഞിരിക്കുകയാണ്. മാവുങ്കാല്‍ ടൗണിലെ മേല്‍പ്പാലത്തിനടിയില്‍ നിറയെ വെള്ളമാണ്. ഇതുകാരണം വാഹനഗതാഗതവും തടസപ്പെടുന്നുണ്ട്. കടകളിലേക്ക് വെള്ളം കയറുന്നതിനാല്‍ വ്യാപാരികളും ദുരിതത്തിലാണ്.

ചിത്താരിപ്പുഴ കരകവിഞ്ഞതോടെ ഈ ഭാഗത്തും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. നീലേശ്വരത്ത് ആഞ്ഞുവീശിയ ചുഴലിക്കാറ്റും വ്യാപകമായ നഷ്ടമാണ് വരുത്തിയത്. മരങ്ങളും വൈദ്യുതി തൂണുകളും തകര്‍ന്നുവീഴുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. മണ്ണിടിച്ചലിനെ തുടര്‍ന്ന് വെള്ളരിക്കുണ്ടില്‍ 22 പേരെ മാറ്റി പാര്‍പ്പിച്ചു.

Related Articles
Next Story
Share it