മയക്കുമരുന്ന് കേസുകള്‍ ജില്ലയില്‍ കൂടുന്നു; ഒന്നര വര്‍ഷത്തിനിടെ 205 കേസുകള്‍

കാസര്‍കോട്: മയക്കു മരുന്ന് , പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും തടയാന്‍ എക്‌സൈസ് പരിശോധന ജില്ലയില്‍ ഊര്‍ജിതം. ഒന്നര വര്‍ഷത്തിനിടെ എക്‌സൈസ് സംഘം ജില്ലയിലുടനീളം 9493 റെയ്ഡുകള്‍ നടത്തി. 2,20,232 വാഹനങ്ങള്‍ പരിശോധിച്ചു. 2024 മുതല്‍ 2025 ജൂണ്‍ വരെ ജില്ലയില്‍ 205 മയക്കുമരുന്ന് കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയതത്. കഴിഞ്ഞ വര്‍ഷം മാത്രം 98 കേസുകളും ഈ വര്‍ഷം ഇതുവരെ 107 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2024ല്‍ 107 പേരെയും ഈ വര്‍ഷം 106 പേരെയും വിവിധ കേസുകളില്‍ രജിസ്റ്റര്‍ ചെയ്തു.ഇക്കാലയളവില്‍23.94 ഗ്രാം എം.ഡി.എം.എയും 204.7 ഗ്രാം മെത്താഫിറ്റമിനും പിടിച്ചെടുത്തു. അതിര്‍ത്തി കടന്ന് ജില്ലയിലേക്കെത്തുന്ന കഞ്ചാവ് കേസുകളും നിരവധിയാണ്. വാഹന പരിശോധനയിലുള്‍പ്പെടെ ജില്ലയില്‍ 145.8 കിലോ ഗ്രാം കഞ്ചാവാണ് പരിശോധനയില്‍ ജില്ലയില്‍ പിടികൂടിയത്. 1538 അബ്കാരി കേസുകളിലായി 1032 പേരെ അറസ്റ്റ് ചെയ്തു. പുകയില ഉല്‍പ്പന്ന്ങ്ങളുടെ വിതരണം, കടത്ത്, എന്നിവ തടയുന്നതിനായി നടത്തിയ പരിശോധനയില്‍ കോട്പ ആക്ട് പ്രകാരം 4121 കേസുകളിലായി 8,23,600 രൂപ പിഴ ഈടാക്കി.

പി.പി ജനാര്‍ദ്ദനന്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണര്‍

താലൂക്ക്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമിനെ ശക്തിപ്പെടുത്തുന്നതിനായി എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രണ്ട് താലൂക്കുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ പാതയില്‍ പരിശോധന ഊര്‍ജിതമാക്കാന്‍ ഹൈവേ പട്രോളിംഗ് ടീം സജീവമാണ്. മൊത്തത്തില്‍ മയക്കുമരുന്നു കേസുകള്‍ കണ്ടെത്തുന്നതിന് മാത്രം ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് സംസ്ഥാനത്തുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഓഫീസുകളുടെയും നേതൃത്വത്തില്‍ നൈറ്റ് പട്രോളിംഗ് അതുപോലെ രാത്രി കാല പരിശോധനകളും ശക്തമാക്കിയിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം കൂടുകയാണ്. പരിശോധനകള്‍ ശക്തമാക്കിയപ്പോള്‍ കേസുകളുടെ എണ്ണവും കൂടുന്നുണ്ട്. അതിര്‍ത്തിയില്‍ ചെക് പോസ്റ്റ് പരിശോധന കൂടാതെ മറ്റ് വഴികളിലൂടെയും കടത്ത് നടക്കുന്നുണ്ട്. അതിനായി കെമു (കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്) പ്രവര്‍ത്തിക്കുന്നുണ്ട്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it