പെരിയാട്ടടുക്കം സ്വദേശിനിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

രാജേഷിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മോഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

വളപട്ടണം: ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരിയാട്ടടുക്കത്തെ രാജേഷിന്റെ (38) മൃതദേഹമാണ് പഴയങ്ങാടി മാട്ടൂര്‍ കടപ്പുറത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് മൃതദേഹം രാജേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

ബേക്കല്‍ എസ്. ഐ സവ്യ സാചിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഞായറാഴ്ച രാവിലെയാണ് രാജേഷിനേയും ഭര്‍തൃമതിയായ യുവതിയേയും പെരിയാട്ടടുക്കത്തില്‍ നിന്നും കാണാതായത്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അതേദിവസം രാത്രി ഇരുവരും വളപട്ടണം പുഴയില്‍ ചാടിയത്. രാജേഷിനെ ഒഴുക്കില്‍പെട്ട് കാണാതാകുകയും യുവതി നീന്തി രക്ഷപ്പെടുകയുമായിരുന്നു.

ബേക്കല്‍ പൊലീസ് എത്തി യുവതിയെ ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും പള്ളിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ മാര്‍ഗം വളപട്ടണത്തില്‍ എത്തുകയായിരുന്നു. അന്ന് രാത്രി 12 മണിയോടെയാണ് രാജേഷും യുവതിയും പുഴയില്‍ ചാടിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. യുവതി ഭര്‍ത്താവിനൊപ്പം പോയി. രാജേഷിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മോഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it