സീറ്റുണ്ടോ ഇരിക്കാന്‍? റെയില്‍വേ സ്റ്റേഷനില്‍ ഇത് മതിയോ ഇരിപ്പിടങ്ങള്‍

കാസർകോട് റെയിൽവേ സ്റ്റേഷൻ
കാസര്‍കോട്: അമൃത് ഭാരത് പദ്ധതിയിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് അവസാനഘട്ടത്തിലെത്തിയിട്ടും കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇരിക്കാന്‍ മതിയായ ഇരിപ്പിടമില്ല. സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ നിലത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചിട്ടും യാത്രക്കാരില്‍ ഭൂരിഭാഗവും പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ട് ട്രെയിനു വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ്. ഒന്നാം പ്ലാറ്റ്ഫോമിന്റെ പ്രധാന എന്‍ട്രന്‍സ് പരിസരത്ത് മാത്രമാണ് ഇരിക്കാന്‍ കൂടുതല്‍ സീറ്റുകളുള്ളത്. വൈകീട്ട് അഞ്ച് മണി മുതല്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതോടെ പ്രശ്നം വഷളാവും. ബെഞ്ച് രൂപത്തിലുള്ള ഒറ്റ നിര സീറ്റില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ പേര് ഞെരുങ്ങി ഇരുന്നാണ് സമയം നീക്കുന്നത്.
വൈകീട്ട് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായി യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാവും. പ്രായമായവരും കൈക്കുഞ്ഞുങ്ങള്‍ ഉള്ളവരും ഇരിക്കാന്‍ ഇടമില്ലാതെ വലയും. റെയില്‍വേ സ്റ്റേഷന്റെ വടക്ക് ഭാഗത്ത് രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള ചവിട്ടുപടിയാണ് പിന്നെ പലര്‍ക്കും ആശ്രയം. പ്ലാറ്റ്ഫോമില്‍ ഇരിക്കാന്‍ കഴിയാതെ നിന്ന് ക്ഷീണിക്കുമ്പോള്‍ പലരും നേരെ ചവിട്ടുപടിയില്‍ കയറിയിരിക്കും. രണ്ടാം പ്ലാറ്റ്ഫോമില്‍ നിന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇത് ദുരിതമുണ്ടാക്കുകയാണ്. പ്ലാറ്റ്ഫോമില്‍ ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും സീറ്റ് ആവശ്യത്തിന് സജ്ജീകരിക്കാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധത്തിലാണ്. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതുവരെ യാത്രക്കാര്‍ നിലവിലെ ദുരിതം നേരിടണം.
അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24.53 കോടി രൂപ ചിലവഴിച്ചാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. 2023 ഓഗസ്റ്റില്‍ പദ്ധതിക്ക് തുടക്കമിടുമ്പോള്‍ ആദ്യഘട്ടം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാവും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാവുമ്പോഴും പദ്ധതി പൂര്‍ത്തീകരിക്കാനായിട്ടില്ല.