കാറില്‍ എം.ഡി.എം.എയും ലഹരി ഗുളികകളും കടത്തിയ കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവ്

കണ്ണൂര്‍ മുഴപ്പിലങ്ങാട് കളം ബസാറില്‍ സി.വി റുഹൈബിനെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് ശിക്ഷിച്ചത്

കാസര്‍കോട് : കാറില്‍ എം.ഡി.എം.എയും മയക്കുമരുന്ന് ഗുളികകളും കടത്തിയ കേസിലെ പ്രതിക്ക് കോടതി രണ്ട് വര്‍ഷവും മൂന്ന് മാസവും കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. ഒന്നാം പ്രതിയായ കണ്ണൂര്‍ മുഴപ്പിലങ്ങാട് കളം ബസാറില്‍ സി.വി റുഹൈബിനെ (35) യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവ് അനുഭവിക്കണം.

ഈ കേസിലെ രണ്ടാം പ്രതി കന്‍സുല്‍ ഹക്ക് ഒളിവിലാണ്. 2019 സെപ്തംബര്‍ ആറിന് രാത്രി 8.30 മണിക്ക് മുള്ളേരിയ - ജാല്‍സൂര്‍ റോഡില്‍ കുണ്ടാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്‍വശത്തുവെച്ചാണ് ബദിയടുക്ക എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് സമീര്‍, പ്രിവന്റിവ് ഓഫീസര്‍മാരായ വി.ബാബു, വി.സി സന്തോഷ് കുമാര്‍, കെ.വി സുരേഷ്, കെ. പ്രദീഷ്, എം.എ പ്രഭാകരന്‍, ടി.വി സജിത്ത്, എ ശ്രീകാന്ത്, എ കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട സംഘം വാഹനം അടക്കം പ്രതികളെ അറസ്റ്റു ചെയ്തത് .18 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം നിരോധിത ലഹരി ഗുളികകളുമാണ് റുഹൈബില്‍ നിന്ന് പിടികൂടിയത്.

ഇവരെ കോടതി റിമാണ്ട് ചെയ്തു. ഈ കേസിന്റെ അന്വേഷണം നടത്തിയത് കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍മാരായ വിനോദ് ബി നായര്‍, ഡി ബാലചന്ദ്രന്‍ എന്നിവരായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.

Related Articles
Next Story
Share it