വിദ്യാനഗറില്‍ ഒന്നരക്കോടി രൂപ ചെലവിട്ട് നിര്‍മിച്ച നീന്തല്‍ക്കുളത്തില്‍ വിജിലന്‍സ് പരിശോധന; കണ്ടെത്തിയത് വന്‍ അപാകത

ജില്ലാ നിര്‍മ്മിതി കേന്ദ്രം മലപ്പുറത്തെ സ്പേയ്സ് ഗ്രൂപ്പിന് ഉപകരാര്‍ നല്‍കിയാണ് കുളം നിര്‍മ്മിച്ചത്.

കാസര്‍കോട്: വിദ്യാനഗറിലെ നീന്തല്‍ക്കുളം നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേട് നടന്നതായുള്ള പരാതിയെ തുടര്‍ന്ന് വിജിലന്‍സ് സംഘം പരിശോധന നടത്തി. നിര്‍മ്മാണത്തില്‍ അപാകതയുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിരോധ വകുപ്പിന് കീഴിലെ പൊതുമേഖല നവരത്ന സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ പൊതുനന്മ നിധിയില്‍ നിന്ന് അനുവദിച്ച ഒന്നര കോടി രൂപ ചെലവിലാണ് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം നീന്തല്‍ക്കുളം നിര്‍മ്മിച്ചത്.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും കാസര്‍കോട് നഗരസഭയുമാണ് ഇതിന്റെ നടത്തിപ്പ് നിര്‍വഹിച്ചിരുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രം മലപ്പുറത്തെ സ്പേയ്സ് ഗ്രൂപ്പിന് ഉപകരാര്‍ നല്‍കിയാണ് കുളം നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളോടെയുള്ള നീന്തല്‍ പരിശീലനമായിരുന്നു ലക്ഷ്യം. എന്നാല്‍ ഒരു വര്‍ഷം ആകുമ്പോഴേക്കും നീന്തല്‍ക്കുളം അടച്ചിടുകയായിരുന്നു.

വൈദ്യുതി ഷോക്കേല്‍ക്കുന്നതടക്കമുള്ള വിവിധ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു അടച്ചിടല്‍. നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി അക്വാറ്റിക് അസോസിയേഷന്‍ അടക്കം രംഗത്ത് വന്നു. നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ചും നീന്തല്‍ക്കുളം മാസങ്ങളോളം അടച്ചിട്ടതിലുള്ള ദുരിതം സംബന്ധിച്ചും ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു. ഇലക്ട്രിക് പ്രവൃത്തിയിലും കുളത്തിന്റെ മുകള്‍ഭാഗം ശരിയായ രീതിയില്‍ നിര്‍മ്മാക്കാത്തതിനാല്‍ മലിനജലം ഒഴുകുന്നതിനുള്ള സംവിധാനവുമാണ് വിജിലന്‍സ് സംഘം പരിശോധിച്ചത്.

ഇവ രണ്ടിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് നടത്തിയ പരിശോധനയില്‍ വയറിംഗ് സംവിധാനത്തില്‍ അപാകത കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡി.വൈ.എസ്.പി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തദ്ദേശ സ്വയംഭരണ വകുപ്പിലെ സിവില്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനിത, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിഷ്ണുദാസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it