ജനറല്‍ ആസ്പത്രിയില്‍ ഫോറന്‍സിക് സര്‍ജനില്ല; മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശം; പോസ്റ്റുമോര്‍ട്ടം പ്രതിസന്ധിയില്‍

പോസ്റ്റുമോര്‍ട്ടം മുടങ്ങുന്നതിനെതിരെ മോര്‍ച്ചറിലെത്തി പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കള്‍

കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ ഫോറന്‍സി സര്‍ജനില്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം പ്രതിസന്ധിയിലാകുന്നു. ജനറല്‍ ആസ്പത്രിയിലുണ്ടായിരുന്ന രണ്ട് ഫോറന്‍സിക് സര്‍ജന്‍മാരിലൊരാള്‍ സ്ഥലം മാറി പോയിരുന്നു. മറ്റൊരു സര്‍ജന്‍ അവധിയിലുമാണ്. ഇതോടെ ജനറല്‍ ആസ്പത്രിയിലെത്തുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ തിരിച്ചയക്കുന്നത് പതിവായി.

കഴിഞ്ഞദിവസം വൈകിട്ടുവരെ മൂന്ന് മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രിയിലെത്തിയിരുന്നു. ഉച്ചയ്ക്ക് മൃതദേഹവുമായി എത്തിയവരോട് പരിയാരം മെഡിക്കല്‍ കോളേജാസ്പത്രിയില്‍ കൊണ്ടുപോകാനാണ് നിര്‍ദ്ദേശം നല്‍കിയത്. വൈകിട്ട് വരെ മൂന്ന് മൃതദേഹങ്ങളാണ് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുവന്നത്. രാവിലെ പെരിയടുക്കയില്‍ നിന്നും ഉച്ചയ്ക്ക് ബോവിക്കാനം ചിപ്ലിക്കയയില്‍ നിന്നും പിന്നീട് പൈവളിഗെയില്‍ നിന്നും ആളുകള്‍ മൃതദേഹം കൊണ്ടുവന്നു.

പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടറില്ലെന്ന് ആസ്പത്രിയില്‍ നിന്നും അറിയിച്ചതോടെ ആളുകള്‍ ബഹളം വെച്ചു. പ്രതിഷേധം ശക്തമായതോടെ അസി. സര്‍ജന്‍ പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറായി. അസ്വാഭാവികത സംശയിച്ചതിനാല്‍ ഡോക്ടര്‍ ആദ്യം പോസ്റ്റുമോര്‍ട്ടത്തിന് മടി കാണിച്ചെങ്കിലും പിന്നീട് നിര്‍ബന്ധത്തിന് വഴങ്ങി. വൈകിട്ടെത്തിയ മൃതദേഹം മോര്‍ച്ചറിക്കകത്തേക്ക് മാറ്റാതെ ഒരു മണിക്കൂറോളം ആംബുലന്‍സില്‍ കിടത്തേണ്ടിവന്നിരുന്നു.

സംസ്ഥാനത്ത് 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്താന്‍ സൗകര്യമുള്ള ജനറല്‍ ആസ്പത്രിയിലാണ് ഇത്തരമൊരു ദുരവസ്ഥ വന്നുചേര്‍ന്നിരിക്കുന്നത്. നിലവിലുള്ള ഫോറന്‍സിക് സര്‍ജന്‍ തുടര്‍ച്ചയായ ജോലിക്ക് പിന്നാലെയാണ് അവധിയെടുത്തത്. ഫോറന്‍സിക് സര്‍ജനില്ലെങ്കില്‍ അസി. സര്‍ജന്‍മാര്‍ക്ക് ചുമതല നല്‍കാറുണ്ട്. അസ്വാഭാവിക മരണങ്ങളാണെങ്കില്‍ മുന്‍പരിചയമില്ലാത്ത സര്‍ജന്‍മാര്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാറില്ല. ഈ സാഹചര്യത്തില്‍ അസ്വാഭാവികമരണം സംഭവിച്ചവരുടെ മൃതദേഹങ്ങള്‍ മുന്‍പരിചയമില്ലാത്ത ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം ചെയ്താല്‍ അത് കേസുകളെ തന്നെ ബാധിക്കും.

അതിനിടെ ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം മുടങ്ങുന്നതിനെതിരെ ബി.ജെ.പി നേതാക്കള്‍ മോര്‍ച്ചറിലെത്തി പ്രതിഷേധിച്ചു. സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രന്‍, കെ. ശ്രീകാന്ത് അടക്കമുള്ളവര്‍ ആസ്പത്രിയിലെത്തി. സംസ്ഥാനത്ത് 24 മണിക്കൂറും പോസ്റ്റ്മോര്‍ട്ടം സൗകര്യമുള്ള ആസ്പത്രി മോര്‍ച്ചറിയിലാണ് മതിയായ ഡോക്ടര്‍മാരില്ലാത്തതിനാല്‍ പകല്‍ സമയങ്ങളില്‍ പോലും പോസ്റ്റ്മോര്‍ട്ടം മുടങ്ങുന്നതും വൈകുന്നതും പതിവായത്.

Related Articles
Next Story
Share it