കല്‍ക്കണ്ട പൊടിയെ എം.ഡി.എം.എ എന്ന് വരുത്തി കള്ളക്കേസെടുത്ത സംഭവം; നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്

ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞത് 5 മാസം

കാസര്‍കോട്: കല്‍ക്കണ്ട പൊടിയെ എം.ഡി.എം.എ എന്ന് വരുത്തി കേസെടുത്തതിലൂടെ നിരപരാധികളായ യുവാക്കള്‍ക്ക് അഞ്ച് മാസം ജയിലില്‍ കഴിയേണ്ടി വന്ന സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന പരാതിയില്‍ അനുകൂല നടപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. സംഭവത്തില്‍ ഉചിത നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ് സിങ് നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. കണ്ണൂര്‍ വാരത്തെ നന്ദനം വീട്ടില്‍ മണികണ്ഠനും കാസര്‍കോട് കോളിച്ചാല്‍ ഞരളേറ്റ് വീട്ടില്‍ ബിജു മാത്യുവിനുമെതിരെ നടക്കാവ് പൊലീസാണ് വ്യാജ ലഹരി കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുവരേയും ജയിലിലടച്ചത്.

യുവാക്കളുടെ കയ്യില്‍ നിന്ന് പിടികൂടിയത് കല്‍ക്കണ്ട പൊടിയാണെന്ന വിവരം അറിയിച്ചിട്ടും എം.ഡി.എം.എ കൈവശം വച്ചുവെന്ന പേരില്‍ കേസെടുത്തു. 15 ദിവസത്തിനകം കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് നിര്‍ദേശമെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. 150 ദിവസം കഴിഞ്ഞ് കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് വന്നപ്പോഴാണ് എം.ഡി.എം.എ എന്ന് കരുതി അയച്ച പൊടികള്‍ കല്‍ക്കണ്ടപ്പൊടിയെന്ന വിവരം പുറത്ത് വരുന്നത്.

എന്നാല്‍ രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസെന്ന് വെളിവായിട്ടും സംഭവത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്‌സിങ്ങിന്റെ പരാതിയില്‍ പറയുന്നത്. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഉത്തര മേഖല ഐജിയും സംസ്ഥാന പൊലീസിലെ ചില ഉന്നതരും മൗനം പാലിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

Related Articles
Next Story
Share it