അരികിടിഞ്ഞ റോഡുകളില്‍ അപകടം പതിയിരിക്കുന്നു

മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പലയിടത്തും റോഡരിക് ഇടിഞ്ഞത് ശ്രദ്ധയില്‍പെടുന്നില്ല

കാസര്‍കോട്: അരികിടിഞ്ഞ റോഡുകളില്‍ അപകടം പതിയിരിക്കുന്നു. മഴ ശക്തമായതോടെ ജില്ലയിലെ പല ഭാഗങ്ങളിലും റോഡരിക് ഇടിഞ്ഞിരിക്കുകയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പലയിടത്തും റോഡരിക് ഇടിഞ്ഞത് ശ്രദ്ധയില്‍പെടുന്നില്ല. ഇവിടങ്ങളില്‍ വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പെടാന്‍ സാധ്യത ഏറെയാണ്.

പലയിടത്തും ഓവുചാലുകള്‍ മൂടാതെ കിടക്കുന്നതും മഴവെള്ളം കെട്ടിക്കിടക്കുന്നതും അപകടത്തിന് കാരണമാകുന്നു. വിദ്യാനഗര്‍-മുണ്ട്യത്തടുക്ക റൂട്ടില്‍ ബാരിക്കാട് റോഡരിക് തകര്‍ന്നുകിടക്കുകയാണ്. ബസുകളടക്കമുള്ള നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലെ വളവിനോട് ചേര്‍ന്നാണ് അരിക് തകര്‍ന്നിരിക്കുന്നത്.


അപകടം മുന്നില്‍കണ്ടാണ് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത്. മഴവെള്ളം കെട്ടിക്കിടന്നാല്‍ റോഡരികിലെ കുഴി ശ്രദ്ധയില്‍പെടുന്നില്ല. ഓവുചാല്‍ നിര്‍മ്മിച്ച് മഴവെള്ളം ഒഴുകിപ്പോകാനും റോഡരികിലെ അപകടാവസ്ഥ ഒഴിവാക്കാനും അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം.

ചൗക്കി-കമ്പാര്‍ റോഡില്‍ ചൗക്കി പഴയ മദ്രസക്ക് സമീപം റോഡരിക് തകര്‍ന്നത് മാസങ്ങളായിട്ടും നന്നാക്കിയിട്ടില്ല. ഏത് നിമിഷവും റോഡ് തകരുമെന്ന സ്ഥിതിയിലാണ്. ഇവിടെ ഓവുചാലുകള്‍ മൂടാനും നടപടി സ്വീകരിച്ചിട്ടില്ല. ഏതാനും മാസം മുമ്പ് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ കുഴിയില്‍ വീണിരുന്നു. തുടര്‍ന്ന് എം.എല്‍.എയടക്കം സ്ഥലം സന്ദര്‍ശിച്ചെങ്കിലും നന്നാക്കാനുള്ള നടപടിയാരംഭിച്ചിട്ടില്ല.

മൊഗ്രാല്‍ പുത്തൂര്‍-കമ്പാര്‍ റോഡില്‍ എടച്ചേരിയില്‍ റോഡരിക് തകര്‍ന്നിരിക്കുകയാണ്. കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി റോഡരികില്‍ കുഴിയെടുത്തിരുന്നു. എന്നാല്‍ മഴ തുടങ്ങിയതോടെ റോഡരിക് അടക്കം തകരുകയും കുഴി രൂപപ്പെടുകയുമായിരുന്നു. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ നടന്നുപോകുന്ന വഴിയിലാണ് അപകടം വിളിച്ചോതി കുഴി രൂപപ്പെട്ടിരിക്കുന്നത്.

Related Articles
Next Story
Share it