പ്രായപൂര്‍ത്തിയാകാത്ത മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 167 വര്‍ഷം കഠിനതടവ്

കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 167 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്. 5,50,000/ രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിന തടവും അനുഭവിക്കണം. ചെങ്കള സ്വദേശി ഉക്കം പെട്ടി ഉസ്മാനെ(63) ആണ് കോടതി വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.

25.06.2021 നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും ആയാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഉളിയത്തടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 14 കാരിയായ മാനസിക വൈകല്യം നേരിടുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പഴം പൊരിയും ചായയും വാങ്ങി തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതി ഓടിക്കുന്ന ഓട്ടോ റിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചയിലെ കാട്ടില്‍ കൂട്ടി കൊണ്ടുപോയി ഗൗരവതരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്.

376(3) ഐപിസി വകുപ്പ് പ്രകാരം 40 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവിനും, പോക്‌സോ വകുപ്പ് പ്രകാരം 40 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവിനും 3r/w 4(2):പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവിനും 363 ഐപിസി വകുപ്പ് പ്രകാരം 7 വര്‍ഷം കഠിന തടവിനും 50,000/ രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 2 മാസം അധിക കഠിന തടവിനും 366 ഐപിസി വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവിനും 50,000/ രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 2 മാസം അധിക കഠിന തടവിനും 370(4) ഐപിസി വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവിനും 50,000/ രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 2 മാസം അധിക കഠിന തടവിനും ആണ് കോടതി ശിക്ഷിച്ചത്.

കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി FIR രജിസ്റ്റര്‍ ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും അന്നത്തെ വനിതാ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഭാനുമതി സി ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രിയ എ.കെ ഹാജരായി.


Related Articles
Next Story
Share it