റോഡ്, പാലം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ഗ്രാമവാസികള്‍

റോഡ് പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇതിലൂടെയുള്ള യാത്ര ദൈനംദിന യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഏറെ പ്രയാസകരമാണെന്നും ഗ്രാമവാസികള്‍

ഉഡുപ്പി: ജില്ലയിലെ റോഡ്, പാലം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി ഗ്രാമവാസികള്‍ രംഗത്ത്. ആത്രടി പട് ലയിലെ പ്രധാന നഗരം, സ്‌കൂളുകള്‍, ബാജ് പെ വിമാനത്താവളം എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡും പാലവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. ഇതുസംബന്ധിച്ച ആവശ്യവുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ് ഇവര്‍.


ഏപ്രില്‍ 15 ന് ആരംഭിച്ച പദ്ധതി മെയ് 25 ന് പൂര്‍ത്തീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും, പണി പൂര്‍ത്തിയാക്കാന്‍ ഒരു മാസം കൂടി സമയം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. റോഡ് പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇതിലൂടെയുള്ള യാത്ര ദൈനംദിന യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും ഗ്രാമവാസികള്‍ പറയുന്നു.

'നിരവധി കശുവണ്ടി ഫാക്ടറികള്‍, മൊറാര്‍ജി സ്‌കൂള്‍, പ്രാദേശിക ക്ഷേത്രങ്ങള്‍, ബാജ് പെ വിമാനത്താവളം എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡിന്റെ അപൂര്‍ണ്ണമായ അവസ്ഥ ബസ് സര്‍വീസുകളെ തടസ്സപ്പെടുത്തി, സ്‌കൂള്‍ കുട്ടികളെ ബാധിച്ചു, യാത്രാമാര്‍ഗ്ഗം തടസപ്പെടുത്തി. റോഡ് പണിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഭാഗം പൂര്‍ണമായും നിര്‍വഹിച്ചിട്ടുണ്ടെങ്കിലും, കരാറുകാരനാണ് ജോലി വൈകിപ്പിക്കാന്‍ ഇടയാക്കിയത്.

മഴ കാരണം ചില കാലതാമസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഗതാഗതത്തിന് ഒരു താല്‍ക്കാലിക പാത അനുവദിക്കുക എന്നതാണ് ഇപ്പോള്‍ വേണ്ടത്. നിലവില്‍ ഒന്നോ രണ്ടോ തൊഴിലാളികള്‍ മാത്രമേ സ്ഥലത്തുള്ളൂ. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ റോഡ് പണി കൃത്യസമയത്ത് പൂര്‍ത്തിയാക്കേണ്ടതായിരുന്നു'- എന്നാണ് ജനങ്ങള്‍ പറയുന്നത്.

പഞ്ചായത്ത് അംഗമായ സുധീര്‍ പട് ലയും റോഡ് പണി പൂര്‍ത്തിയാകാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചു. 'മെയ് 29 ന് സ്‌കൂളുകള്‍ വീണ്ടും തുറക്കും, റോഡിന്റെ നിലവിലെ അവസ്ഥ ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുന്നു. സാധാരണയായി കൃഷി ചെയ്യുന്ന വയലുകള്‍ ഇപ്പോള്‍ അപകടാവസ്ഥയിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം ചെളി അടിഞ്ഞുകൂടുന്നത്, ഈ മഴക്കാലത്ത്, കൃഷിഭൂമിയെ നശിപ്പിക്കും. 2-3 തൊഴിലാളികളെ മാത്രം ജോലി ചെയ്യാന്‍ നിയോഗിച്ച കരാറുകാരന്റെ അലംഭാവമാണ് പദ്ധതിയെ അനാവശ്യമായി വൈകിപ്പിച്ചത്- എന്നാണ് സുധീര്‍ പട് ല പറയുന്നത്.

പൊതുജനങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, തദ്ദേശ പൊലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുകയും ജൂണ്‍ 20 നകം റോഡും പാലവും പൂര്‍ത്തിയാകുമെന്ന് ഗ്രാമവാസികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നിരുന്നാലും, ഭാവിയില്‍ ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കാന്‍ വേഗത്തിലുള്ള നടപടികളും മികച്ച ആസൂത്രണവും വേണമെന്ന് ഗ്രാമവാസികള്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിച്ചു.

Related Articles
Next Story
Share it