കൊല്ലപ്പെട്ട അബ്ദുള്‍ റഹീമിന്റെ മൃതദേഹം വഹിച്ചുള്ള യാത്രയ്ക്കിടെ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

നൂറുകണക്കിന് ആളുകളാണ് വാഹനങ്ങളില്‍ ആംബുലന്‍സിനെ അനുഗമിച്ചത്.

ബണ്ട്വാള്‍: കുരിയാല്‍ ഗ്രാമത്തിലെ ഇരകൊടിയില്‍ കൊല്ലപ്പെട്ട പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ്ദുള്‍ റഹീമിന്റെ (34) മൃതദേഹം വഹിച്ചുള്ള യാത്രയ്ക്കിടെ ഫറങ്കിപ്പേട്ടയില്‍ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇത് സംഘാര്‍ഷാവസ്ഥയ്ക്ക് കാരണമായി.

ചൊവ്വാഴ്ച രാത്രി വൈകിയാണ് അബ്ദുള്‍ റഹീമിന്റെ മൃതദേഹം ദേര്‍ലക്കട്ടെയിലെ യേനെപോയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ, കുത്താര്‍ മദനി നഗറിലെ ഒരു പള്ളിയില്‍ വച്ച് മയ്യത്ത് സ്‌നാനം നടത്തി. മയ്യത്ത് നമസ്‌കാരത്തിന് ശേഷം പൊലീസ് അകമ്പടിയോടെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോയി. നൂറുകണക്കിന് ആളുകളാണ് വാഹനങ്ങളില്‍ ആംബുലന്‍സിനെ അനുഗമിച്ചത്.


കുത്താര്‍, തൊക്കോട്ട്, പമ്പ് വെല്‍ വഴി മൃതദേഹം വഹിച്ചുള്ള യാത്ര ഫറങ്കിപ്പേട്ടയില്‍ എത്തിയപ്പോള്‍ ജനക്കൂട്ടം റോഡ് ഉപരോധിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച ജനക്കൂട്ടം റഹീമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രകോപിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു. ഒടുവില്‍ പ്രതിഷേധക്കാരെ ശാന്തരാക്കാനും ആംബുലന്‍സിന് മുന്നോട്ട് പോകാനുള്ള വഴി ഒരുക്കാനും കഴിഞ്ഞു.

ബണ്ട്വാള്‍ താലൂക്കിലെ ഇരകൊടിയില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കൊലപാതകം നടന്നത്. അബ്ദുള്‍ റഹീമും കലന്ദര്‍ ഷാഫിയും ഒരു പിക്കപ്പ് ട്രക്കില്‍ മണല്‍ കടത്തുന്നതിനിടെ മാരകായുധങ്ങളുമായെത്തിയ ഒരു സംഘം പ്രകോപനമില്ലാതെ ഇവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ റഹീം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു, ഗുരുതരമായി പരിക്കേറ്റ കലന്ദര്‍ ഷാഫി മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊലപാതകം, കൊലപാതകശ്രമം എന്നിവയുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ദീപക്, സമീത് എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it