ഇത് ഭരണകൂടത്തിനുള്ള ശക്തമായ താക്കീത്: ദക്ഷിണ കന്നഡ ജില്ലയിലെ വര്‍ഗീയ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് കൂട്ട രാജി ആരംഭിച്ച് ന്യൂനപക്ഷ കോണ്‍ഗ്രസ് നേതാക്കള്‍
ക്രമസമാധാനം നിലനിര്‍ത്താനും പ്രഖ്യാപിത കൊലപാതക ഭീഷണികള്‍ നിയന്ത്രിക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ആരോപണം

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ തുടര്‍ച്ചയായി നടക്കുന്ന അസ്വസ്ഥത ഉളവാക്കുന്ന സംഭവങ്ങളുടേയും വര്‍ഗീയ കൊലപാതകങ്ങളുടേയും പശ്ചാത്തലത്തില്‍ കൂട്ട രാജി ആരംഭിച്ച് ന്യൂനപക്ഷ കോണ്‍ഗ്രസ് നേതാക്കള്‍. മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കൂട്ടരാജിക്ക് നേതാക്കള്‍ മുതിരുന്നതെന്ന് മുന്‍ മേയര്‍ അഷ്റഫ് പ്രസ്താവനയില്‍ അറിയിച്ചു.
കൂട്ട രാജി ചര്‍ച്ച ചെയ്യാന്‍ മെയ് 29 ന് ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്ലിന്റെ നേതാക്കള്‍ നഗരത്തില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ നീക്കത്തെ പിന്തുണച്ച്, മെയ് 28 ന് തന്നെ രാജി സമര്‍പ്പിക്കല്‍ പ്രക്രിയ ആരംഭിച്ചു, ഇത് സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും ഉള്ള ശക്തമായ സന്ദേശമായി കണക്കാക്കപ്പെടുന്നു.
'സംസ്ഥാനത്ത് അധികാരത്തിലിരുന്നിട്ടും, ദക്ഷിണ കന്നഡയിലും കര്‍ണാടകയുടെ മറ്റ് ഭാഗങ്ങളിലും സംഘപരിവാര്‍ അംഗങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന പീഡനങ്ങളില്‍ നിന്നും അക്രമങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. വര്‍ഗീയ പ്രകോപനം, വിദ്വേഷ പ്രസംഗങ്ങള്‍, നിരപരാധികളെ കൊലപ്പെടുത്തല്‍, തെറ്റായ അറസ്റ്റ്, ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടികള്‍, അബ്ദുള്‍ റഹീമിന്റെ ക്രൂരമായ കൊലപാതകം തടയുന്നതിലുള്ള പരാജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു,' - എന്നും മുന്‍ മേയര്‍ അഷ്റഫ് പ്രസ്താവനയില്‍ പറയുന്നു.
ക്രമസമാധാനം നിലനിര്‍ത്താനും പ്രഖ്യാപിത കൊലപാതക ഭീഷണികള്‍ നിയന്ത്രിക്കാനും സര്‍ക്കാരിന് കഴിയാത്തതിനാല്‍ ദക്ഷിണ കന്നഡ ജില്ലാ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും അഷ്റഫ് രാജി പ്രഖ്യാപിച്ചു.
വ്യക്തിപരമായ ശത്രുതയാണ് അബ്ദുള്‍ റഹീമിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ പ്രസ്താവനയെ അദ്ദേഹം അപലപിച്ചു. മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും മന്ത്രി തന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും അഷ്റഫ് ആവശ്യപ്പെട്ടു.